സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ പീഡനം; പ്രതി പ്രകാശന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ഇയാളെ ഉടൻ ഡി എന്‍ എ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ്

ചെര്‍പ്പുളശ്ശേരി പീഡനത്തിലെ പ്രതി പ്രകാശന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടന്‍ ഡി എന്‍ എ പരിശോധനക്ക് വിധേയനാക്കും. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയില്‍, യുവതി പൊലീസിന് നല്‍കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.
മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്‍റെ വീടിന് പിന്നില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ഉറുമ്ബരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാര്‍ കണ്ട് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സ്ഥലത്തേക്ക് പാഞ്ഞെത്തി. ചൈല്‍ഡ് ലൈനാണ് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പ്രസവിച്ച് ഏതാണ്ട് 24 മണിക്കൂര്‍ മാത്രമായിരുന്നു കുഞ്ഞിന് പ്രായം. ഉപേക്ഷിച്ച നിലയിലായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്.
ചൈല്‍ഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.
താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്ബാകെ മൊഴി നല്‍കി. സിപിഎം പോഷകസംഘടനാ പ്രവര്‍ത്തകയായിരിക്കെ പാര്‍ട്ടി ഓഫീസിലെത്തിയ താന്‍ അതേ സംഘടനയില്‍പ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെര്‍പ്പുളശ്ശേരിയിലെ ഒരു കോളേജില്‍ പഠിക്കുന്ന കാലത്ത് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഇതോടെ ആരോപണവിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി. യുവാവിനെ ചോദ്യം ചെയ്യലായിരുന്നു അടുത്ത പടി. സ്ഥലത്തെ ഒരു വര്‍ക് ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. ഈ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























