കേസ് വിസ്താരത്തിനിടെ കോടതി മുറിയിൽ മൂത്രമൊഴിച്ച് സ്ത്രീ; നാലു വയസ്സുള്ള ഇളയ മകനെയും എടുത്ത് നിസഹായയായി നിന്ന സ്ത്രീയെ സഹായിക്കാതെ പരിഹാസവുമായി ഒരു കൂട്ടം ആളുകൾ- മനഃസാക്ഷിയെ ഞെട്ടിച്ച് മനുഷ്യാവകാശ ലംഘനത്തിന്‍റെ പുതിയ സംഭവം നടന്നത് പറവൂര്‍ കോടതിയില്‍

മനസാക്ഷിയെ ഞെട്ടിച്ച് മനുഷ്യാവകാശ ലംഘനത്തിന്‍റെ പുതിയ സംഭവം പറവൂര്‍ കോടതിയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. കുറച്ചു ദിവങ്ങൾക്ക് മുമ്പാണ് ശൗചാലയത്തില്‍ പോകാന്‍ അധ്യാപകന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടി വന്ന വിദ്യാര്‍ത്ഥിയുടെ നിസ്സഹായവസ്ഥ വാർത്തയായത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും ബാലാവകാശകമ്മീഷന്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു . ഇതിനു പിന്നാലെയാണ് മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീയ്ക്ക് സമാനമായ അവസ്ഥ നേരിടേണ്ടിവന്നത്.
കേസ് വിസ്താരത്തിനിടെ പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കവെ സ്ത്രീ മൂത്രമൊഴിക്കുകയായിരുന്നു. നാലു വയസ്സുള്ള ഇളയ മകനെയും എടുത്ത് നിസഹായമായി നില്‍ക്കുകയായിരുന്നു അവര്‍. മൂന്നോളം വനിതാ പൊലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, സ്ത്രീയുടെ നിസ്സഹായവസ്ഥയെ പരിഹസിക്കാനല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പ്രതികളുടെ അവകാശങ്ങളും വ്യക്തമായി പാലിക്കപ്പെടണമെന്ന നിയമം നിലനില്‍ക്കവെയാണ് കോടതി മുറിയില്‍ തന്നെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ പരിഗണിച്ചാണ് അവരെ അറസ്റ്റ് ചെയ്യുമ്ബോള്‍ വനിതാ പൊലീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നത്. സുപ്രീംകോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് മുനന്പം കേസിലെ പതിനഞ്ചാം പ്രതിയുടെ അറസ്റ്റ് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മൂന്നിടത്ത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കോടതിയില്‍ ഹാജരാക്കുന്നതിന് മുന്പ് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നാണ് ആരോപണം. കോടതി നടപടികള്‍ക്ക് ശേഷം സ്ത്രീയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇളയകുട്ടിയെയും അവര്‍ക്കൊപ്പം ജയിലിലേക്കയച്ചു.
https://www.facebook.com/Malayalivartha
























