ചുട്ടുപൊള്ളി സംസ്ഥാനം ; സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു ; പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ സൂര്യഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഇന്നും നാളെയും ഇത് തുടരാനാണ് സാധ്യതയെന്ന് റിപ്പോർട്ട് . ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെയും ഉയരും.
വേനല്‍ മഴ അകന്നുനില്‍ക്കുന്നതും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം.സൂര്യാഘാതത്തിനു പുറമേ ചിക്കന്‍പോക്സ്, കോളറ, ഡെങ്കിപ്പനി അടക്കം സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെളളം കുടിക്കണം, ചായ, കാപ്പി എന്നിവ പകല്‍സമയത്ത് ഒഴിവാക്കണം, അയഞ്ഞ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത വെയില്‍ ഏല്‍ക്കുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണം. തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറും ഉത്തരവിറക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























