കെവിന്‍ വധക്കേസ്; കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു; കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു
കെവിന് വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു. കേസില്‍ വിചാരണനടപടിയുടെ ആദ്യ ദിനമായ ഇന്ന് പ്രധാനസാക്ഷിയായ അനീഷിന്റെ വിസ്താരമാണ് നടക്കുന്നത്. കെവിന്റെ ബന്ധുവാണ് അനീഷ്. അതേസമയം ഷാനു ചാക്കോയുടെ പിതാവ് ചാക്കോ ഉള്‍പ്പെടെ മൂന്നുപേരെ പ്രധാനസാക്ഷിയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല. പ്രതികളുടെ രൂപമാറ്റവും ഒരേപോലെയുളള വെളള വസ്ത്രം ധരിപ്പിച്ച് ഇവരെ കോടതിയില്‍ എത്തിച്ചതുമാണ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായത്.
കേസില്‍ ജില്ലാ കോടതി (രണ്ട്) പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുന്‍പാകെ ജൂണ്‍ ആറ് വരെ തുടര്‍ച്ചയായിട്ടാണ് വിസ്താരം നടക്കുക. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ. പതിവായി 11നാണ് കോടതി ചേരുന്നതെങ്കിലും ഈ കേസിനായി രാവിലെ 10 മുതല്‍ നടപടി ആരംഭിക്കും. വൈകിട്ട് അഞ്ച് വരെ തുടരും. ഇതിനു ഹൈക്കോടതി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.
കെവിന് ഏറ്റ മര്‍ദനം സംബന്ധിച്ച് പുറം ലോകത്തെ അറിയിച്ചത് പ്രധാനസാക്ഷിയായ അനീഷാണ്. കൊല്ലപ്പെട്ട കെവിനൊപ്പം താമസിച്ചിരുന്ന ബന്ധുവായ അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് കോട്ടയത്ത് എത്തിച്ച് മോചിപ്പിക്കുകയായിരുന്നു.
തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
നീനുവിന്റെ പിതാവ് ചാക്കോ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. പിഴവുകൾ തിരുത്തിയ കുറ്റപത്രം പ്രതികളെ വീണ്ടും വായിച്ചു കേൾപ്പിച്ചു. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏഴ് പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha