ബസ്സിൽ നിന്ന് യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം ; സുരേഷ് കല്ലടയ്ക്ക് പൊലീസിന്‍റെ അന്ത്യശാസനം ; സുരേഷ് കല്ലട ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകി
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് പോയ കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ കല്ലട ബസിന്റെ ഉടമയായ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനം നൽകി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ സുരേഷ് കല്ലട ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്.
ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ അവർ അനുഭവം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.
അതേസമയം, കേസിന്‍റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണം തൃക്കാക്കര എസിപി ഏറ്റെടുത്തു. അസി.കമ്മീഷണറുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ മൊഴിയെടുപ്പ് തുടരുകയാണ്. പരിക്കേറ്റ രണ്ട് യാത്രക്കാർ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഏഴ് പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.കേസിലെ ഏഴ് പ്രതികളെയും ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha