റീ പോളിങ്ങ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ് വ്യക്തമാക്കി. കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തിൽ റീ പോളിങ്ങ് നടത്താൻ നിശ്ചയിച്ചു . തിയ്യതി ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കും എന്നും പി രാജീവ് വ്യക്തമാക്കി.
കളമശ്ശേരിയിൽ 83-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ അധിക വോട്ടുകൾ കണ്ടെത്തിയിരുന്നു. ആകെ പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടർ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ തീരുമാനിച്ചിരുന്നു.
വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്‍റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുടർന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥലത്തെത്തിയ കലക്ടറുടെ നേതൃത്വത്തിൽ വോട്ടിംങ് മെഷീൻ പരിശോധിച്ച് ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആകെ 215 വോട്ടർമാരാണ് കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിച്ചത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. പലയിടത്തും ഇപ്പോഴും വോട്ടര്‍മാര്‍ ബൂത്തുകളില്‍ കാത്തുനിൽക്കുകയാണ്. ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു.
നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് പൊന്നാനിയിലുമാണ്. കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോള്‍ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് മന്ദഗതിയിൽ നീങ്ങിയതിൽ പലയിടത്തും പ്രതിഷേധമുയര്‍ന്നു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.
https://www.facebook.com/Malayalivartha