നെയ്യാറ്റിന്‍കരയിലെ വൈഷ്ണവിയുടെയും അമ്മയുടെയും ആത്മഹത്യയിൽ ഭർത്താവിനും അമ്മായിമ്മയ്ക്കും കുരുക്ക് മുറുകുന്നു... അന്വേഷണം മന്ത്രവാദിനിയിലേക്ക്...

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായത്. ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.
കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ചുമരില്‍ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആല്‍ത്തറയില്‍ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം ഭര്‍ത്താവായ ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചു. ആത്മഹത്യയില്‍ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























