പാമോയില്‍ പന്ത് രമേശിന്റെ കോര്‍ട്ടില്‍, പൊളിഞ്ഞത് മുഖ്യന്റെ തന്ത്രം

പാമോയില്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി വിധി എതിരായിരിക്കുന്നത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. പാമോയില്‍ കേസിലെ പ്രധാന പ്രതികളും സാക്ഷികളും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതിനെതിരെ വി.എസ്.അച്യുതാനന്ദനും വി.എസ്.സുനില്‍കുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഴിമതി കേസുകള്‍ പിന്‍വലിക്കുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്നായിരുന്നു വി.എസിന്റെ വാദം. കേസ് പിന്‍വലിക്കാനാവില്ലെന്ന വിജിലന്‍സ് കോടതി തീര്‍പ്പ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി നേരിട്ടാണ്. അദ്ദേഹം ഇത് സംബന്ധിച്ച് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നില്ല. വിജിലന്‍സ് വകുപ്പ്, മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറേണ്ടിവരികയാണെങ്കില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിജിതോംസനോടും ഹര്‍ജിനല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പന്ത് വീണ്ടും രമേശിന്റെ കോര്‍ട്ടില്‍ തന്നെ എത്തിച്ചേര്‍ന്നു. വിജിലന്‍സ് കോടതിയോട് കേസ് നടത്താന്‍ പറയുമ്പോള്‍ വിജിലന്‍സ് വകുപ്പിന് പഴയതിനേക്കാളും സ്വാധീനം വന്നു ചേരും. വിജിലന്‍സിന്റെ അഭിഭാഷകനായിരിക്കും കോടതിയില്‍ കേസ് നടത്തുക. അങ്ങനെ വന്നാല്‍ രമേശിന്റെ സഹായം ഉമ്മന്‍ചാണ്ടിക്ക് തേടേണ്ടിവരും.
രമേശും ഉമ്മന്‍ചാണ്ടിയും തമ്മിലുളള അകലം ദിവസം ചെല്ലുന്തോറും വര്‍ധിച്ചു വരികയാണ്. ഉമ്മന്‍ചാണ്ടിയും രമേശും തമ്മില്‍ ആശയവിനിമയം പോലും നടത്താറില്ല. മുഖ്യമന്ത്രിയുടെ ചെയ്തികള്‍ ആഭ്യന്തരമന്ത്രിക്കും രമേശ് ചെന്നിത്തലയുടെ ചെയ്തികള്‍ മുഖ്യമന്ത്രിക്കും ഇഷ്ടപെടുന്നില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്നു എന്ന പരാതിയും രമേശ് ചെന്നിത്തലക്കുണ്ട്. അടുത്തകാലത്തെങ്ങാനും പരാതികള്‍ പരിഹരിക്കുമെന്ന് കരുതാനാവില്ല.
ജിജിതോംസനോടും ചെന്നിത്തലയ്ക്ക് താത്പര്യമില്ല. ജിജിതോംസന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായതാണ് കാരണം. ഏതായാലും ഇരുവരും തമ്മിലുളള അഭിപ്രായവ്യത്യാസം തുടരുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം രമേശിന്റെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ രമേശിനെ അവഗണിച്ചാണ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നത്. ഹൈക്കോടതി വിധിയില്‍ വിജിലന്‍സ് വകുപ്പിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സംശയിക്കുന്നുണ്ട്.
തന്നെക്കുറിച്ച് അന്വേഷിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തളളിയതാണെന്ന് ഉമ്മന്‍ചാണ്ടിക്ക് വാദിക്കാം. ഉമ്മാക്കി കാണിച്ച് തന്നെ പേടിപ്പിക്കാനാവില്ലെന്നും അദ്ദേഹത്തിന് പറയാം. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനത്തിനും താല്ക്കാലികമായി ഭീഷണിയുണ്ടാകാനും സാധ്യത വിരളമാണ്. എന്നാല്‍ പണ്ട് കരുണാകരനെ കുരുക്കാന്‍ ഉമ്മന്‍ചാണ്ടി ആസൂത്രണം ചെയ്ത പാമോയില്‍ കേസ് അദ്ദേഹത്തിന് തന്നെ വിനയായി തീര്‍ന്നിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























