36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...

ചണ്ഡീഗഢിൽ കോടതി ഉത്തരവുമായി ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്ക് നേരെ മുൻ ഹൈക്കോടതി അഭിഭാഷകന്റെ വെടിവെയ്പ്പ്. സെക്ടർ 42-ൽ ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വെടിയേറ്റ മൻവീന്ദർ കൗർ എന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത 67-കാരനായ അഭിഭാഷകൻ ജെ.പി.എസ്. ചഢയെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു.
ദീർഘകാലമായി തുടരുന്ന വാടകത്തർക്കമാണ് ചണ്ഡീഗഢിലെ സെക്ടർ 42-ൽ ഒടുവിൽ വെടിവെയ്പ്പിലും ചോരക്കളിയിലും കലാശിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകനായ ജെ.പി.എസ്. ചഢ കഴിഞ്ഞ 36 വർഷമായി ഈ ഫ്ലാറ്റിൽ വാടകക്കാരനായിരുന്നു. ഫ്ലാറ്റ് ഒഴിഞ്ഞുതരണമെന്ന ആവശ്യവുമായി ഉടമ രാജിന്ദർ സിംഗ് കോടതിയെ സമീപിക്കുകയും, അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോടതി ഉദ്യോഗസ്ഥനായ ബെലിഫും പൊലീസും, രാജിന്ദർ സിംഗിന്റെ കുടുംബത്തോടൊപ്പം ഫ്ലാറ്റ് ഒഴിപ്പിക്കാനായി സ്ഥലത്തെത്തി. എന്നാൽ വാതിൽ അകത്തുനിന്ന് പൂട്ടി പുറത്തിറങ്ങാൻ അഭിഭാഷകൻ വിസമ്മതിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം പൊലീസ് പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയമായ അക്രമ സംഭവങ്ങൾ ഉണ്ടായത്.
പെട്ടെന്ന് ബാൽക്കണിയിലേക്ക് ഓടിയെത്തിയ ജെ.പി.എസ്. ചഢ, തന്റെ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള ഡബിൾ ബാരൽ ഷോട്ട്ഗൺ ഉപയോഗിച്ച് താഴെ ഗേറ്റിനടുത്ത് നിൽക്കുകയായിരുന്ന രാജിന്ദർ സിംഗിന്റെ ഭാര്യ മൻവീന്ദർ കൗറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടയുടെ ചീളുകൾ മൻവീന്ദറിന്റെ മുഖത്തും വായിലും തുളച്ചുകയറി. രണ്ടാമതും വെടിയുതിർക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൻവീന്ദർ കൗർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിയായ ജെ.പി.എസ്. ചഢയുടെ പക്കൽ നിന്നും അക്രമത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരവും, ആംസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























