ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറയുമ്പോൾ ആചാര സംരക്ഷണത്തിന് സ്വകാര്യ ബിൽ നിലനിൽക്കണമെങ്കിൽ ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ ; സ്വകാര്യ കാര്യ ബില്ലിനെ കോൺഗ്രസും പിന്തുണയ്ക്കുമെന്ന് സൂചന ; ശുഭചിന്തയിൽ വിശ്വാസികൾ

ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറയുമ്പോൾ ആചാര സംരക്ഷണത്തിന് സ്വകാര്യ ബിൽ നിലനിൽക്കണമെങ്കിൽ ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി. ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ലെന്നും തരൂർ വിശദീകരിച്ചു. ശബരിമലയിൽ ആചാരരീതികൾ സംരക്ഷിക്കണമെന്ന ബിൽ എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ വെള്ളിയാഴ്ച അവതരിപ്പിക്കും.ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷ്യല്‍ പ്രൊവിഷന്‍ ) ബില്‍ 2019 എന്ന പേരില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്‍ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. സ്ത്രീ പ്രവേശനത്തിലൂടെ ശബരിമല ക്ഷേത്രത്തിലുണ്ടായിരിക്കുന്ന ആചാരാനാനുഷ്ഠാനങ്ങളുടെ ലംഘനം തടഞ്ഞ് തത്സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യണമെന്നതാണു ബില്ലിന്റെ ഉള്ളടക്കം.
എന്നാൽ , തന്ത്രപരമായ നീക്കമാണ് ഇക്കാര്യത്തിൽ പ്രേമചന്ദ്രൻ നടത്തിയതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ . ശബരിമല വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ എന്തിനാണ് ഇത്രയും തിരക്കിട്ട് ബില്‍ അവതരിപ്പിക്കുന്നത് എന്നാണ് സംസ്ഥാനത്തെ ബി.ജെ.പി. വക്താക്കളുടെ ചോദ്യം. പ്രേമചന്ദ്രന്റെ ബില്ലിന് അവതരണാനുമതി ലഭിച്ചത് ബിജെപിയെയും പ്രതിരോധത്തിലാക്കി. ബില്ലിലെ വ്യവസ്ഥകളെ നയപരമായി കേന്ദ്രസർക്കാരിനോ ബിജെപിക്കോ എതിർക്കാനാവില്ല. അതുകൊണ്ട് തന്നെ ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബില്ലിന് വേണ്ടത് ഭരണഘടനാ ഭേദഗതിയാണെന്ന് തരൂർ വിശദീകരിക്കുന്നത്. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ കോൺഗ്രസും പിന്തുണയ്ക്കുമെന്നാണ്ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ട് .
ലോക്‌സഭയിൽ ബില്ലിനെ എതിർക്കുമ്പോൾ ശബരിമല ആചാര സംരക്ഷണം സംബന്ധിച്ചു നിയമനിർമ്മാണം നടത്തുമോ എന്നു സർക്കാരിനു വ്യക്തമാക്കേണ്ടി വരും. ഇതാണ് പ്രേമചന്ദ്രന്റെ ഇരുതലമൂലിയുള്ള ആയുധം. ശബരിമലയിൽ ഒളിച്ചു കളിക്കാൻ ബിജെപിക്കായില്ല. അത് തുടർന്നാൽ ബിജെപി ശബരിമലയെ രാഷ്ട്രീയ ഇടപെടലിനുള്ള സുവർണ്ണാവസരമായി മാത്രമാണ് കണ്ടതെന്ന വാദം സജീവമാകും. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരം എന്ന നിലയ്ക്കാണു പാർട്ടി വിഷയത്തെ കൈകാര്യം ചെയ്തതെന്നു കേരളത്തിലെ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്നു വിമർശനമുയർന്നിരുന്നു.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാൽ പാർലമെന്റിന് നിയമനിർമാണം സാധ്യമാണോയെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ സംശയമുന്നയിച്ചിരുന്നു. തുടർന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നൽകിയത്. അതിനിടെ വിശ്വാസികൾ ശുഭ പ്രതീക്ഷയിലാണ്. ശബരിമലയിൽ ഇനി കേന്ദ്ര സർക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരുമെന്നാണ് വിശ്വാസികൾ കണക്കുകൂട്ടുന്നത് . പന്തളം കൊട്ടാരവും എൻ എസ് എസും പ്രേമചന്ദ്രന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
നിയമം പ്രാബല്യത്തിൽവരുമ്പോൾ ശബരിമല മതാചാരങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ നിലനിൽക്കുന്ന എല്ലാ വ്യവഹാരങ്ങളും സ്വമേധയാ ഇല്ലാതാവുന്നു എന്ന വകുപ്പും നിർദിഷ്ട സ്വകാര്യബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൗലികാവകാശലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി മറ്റൊരു നിയമനിർമ്മാണത്തിലൂടെ മറികടക്കുക ഒരു ലഘുനിയമനിർമ്മാണത്തിലൂടെ സാധ്യമാവുകയില്ല. ശബരിമലവിധിയുടെ അടിസ്ഥാനം ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന മൗലികാവകാശമാണ്. ഭരണഘടനാകോടതികളുടെ നീതിന്യായ ഇടപെടൽ ഇല്ലാതാക്കുന്ന വ്യവസ്ഥകളും പ്രേമചന്ദ്രന്റെ സ്വകാര്യബില്ലിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്നു.
അതേസമയം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഒരു നിയമം സംസ്ഥാനനിയമസഭ പാസാക്കി, കേന്ദ്രസർക്കാരിന്റെ പിൻബലത്തോടെ ഭരണഘടനാഭേദഗതി വരുത്തി ആ നിയമത്തെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നിലനിൽക്കൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുല്യത എന്ന മൗലികാവകാശത്തിന്റെമാത്രം ലംഘനം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതിയുടെ ശബരിമലവിധി. ഏതായാലും സമഗ്രമായ ഒരു ഭരണഘടനാഭേദഗതിക്കും നിയമനിർമ്മാണത്തിനും പ്രേമചന്ദ്രന്റെ സ്വകാര്യബിൽ പ്രേരകമാകുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha



























