സഹപ്രവര്‍ത്തകര്‍ പറയുന്നത്... അജാസ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോഴും സഹപ്രവര്‍ത്തകര്‍ക്കെല്ലാം നിസംഗ ഭാവം; ആരോടും അടുക്കാതിരുന്ന അജാസിന്റെ രീതികള്‍ വേറെ; പോലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് പൈശാചിക മുഖം പുറത്തറിഞ്ഞത്

പോലീസുകാരിയെ കാറിടിപ്പിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകത്തിച്ചു കൊന്ന സംഭവത്തില്‍ സൗമ്യയുടെ സംസ്‌ക്കാരം ഇന്ന് മാവേലിക്കരയില്‍ നടക്കും. രാവിലെ 9 മണിക്ക് വള്ളികുന്നം സ്‌റ്റേഷനില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം. വിലാപയാത്രയായി വീട്ടിലെത്തിച്ച് 11 മണിയോടെയാകും സംസ്‌ക്കരിക്കുക. കൃത്യം നടത്തിയ ശേഷം സ്വയം തീ കൊളുത്തിയ പ്രതി അജാസും ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയിരുന്നു. അജാസിന്റെ പോസ്റ്റുമാര്‍ട്ടം ഇന്ന് ആലപ്പുഴയില്‍ നടക്കും.
അതേസമയം വള്ളികുന്നം പൊലീസ് സ്‌റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ആലുവ ട്രാഫിക് യൂണിറ്റിലെ സി.പി.ഒ എന്‍.എ. അജാസ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോഴും സഹപ്രവര്‍ത്തകര്‍ക്കെല്ലാം നിസംഗ ഭാവമായിരുന്നു. എന്തിന്റെ പേരിലായാലും സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ക്രൂരത അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു അവര്‍.
സഹപ്രവര്‍ത്തകരോട് സൗഹൃദങ്ങളൊന്നും കാത്തു സൂക്ഷിക്കാത്ത വ്യക്തിയായിരുന്നു അജാസ്. പരിശീലന കാലത്ത് ഒപ്പമുണ്ടായിരുന്ന ബാച്ചിലെ മറ്റ് പൊലീസുകാരോടു പോലും അകലം സൂക്ഷിച്ചിരുന്നു. എന്നാല്‍ എല്‍പ്പിക്കുന്ന ജോലി കൃത്യമായി നിര്‍വഹിച്ച് മടങ്ങുന്ന പ്രകൃതമായിരുന്നു അജാസിനെന്ന് ട്രാഫിക് എസ്.ഐ മുഹമ്മദ് കബീര്‍ പറഞ്ഞു. പൊലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് ഇയാള്‍ പൈശാചിക ചിന്തയുള്ള ആളായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്.
വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 9 മുതല്‍ അവധിയിലായിരുന്നു. 24 വരെയായിരുന്നു അവധിയെടുത്തിരുന്നത്. അതിന് മുമ്പ് ഒരു മാസത്തിലേറെ മെഡിക്കല്‍ അവധിയും എടുത്തിരുന്നു. വീട് നിര്‍മ്മാണത്തില്‍ അജാസ് കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തതിന് പുറമെ അടുത്തിടെ പി.എഫില്‍ നിന്നും രണ്ട് ലക്ഷം രൂപയും പിന്‍വലിച്ചിരുന്നു. ഈ പണമൊന്നും വീട് നിര്‍മ്മാണത്തിന് ചെലവഴിച്ചതായി വിവരമില്ല.2018 ജൂലായ് മുതലാണ് ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ സി.പി.ഒയായി അജാസ് എത്തിയത്. അതിന് മുന്‍പ് വര്‍ഷങ്ങളോളം കളമശേരി എ.ആര്‍. ക്യാമ്പിലായിരുന്നു. തൃശൂര്‍ കെ.എ.പി. ബറ്റാലിയനില്‍ വച്ച് അന്ന് സീനിയറായിരുന്ന അജാസ് സൗമ്യയ്ക്ക് പരിശീലനം നല്‍കിയിരുന്നതായും പറയുന്നു.
നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരനും മരിച്ചതോടെ കേസും അവസാനിക്കകയാണ്. കേസില്‍ മറ്റാരും ഉള്‍പ്പെട്ടിരുന്നില്ല. ഇരയും പ്രതിയും വിടപറഞ്ഞതോടെ ആര്‍ക്കെതിരേയും കേസെടുക്കാനുമില്ല. സൗമ്യയെ കൊലപ്പെടുത്തിയതു താന്‍ തന്നെയാണെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചാണ് കൊല ചെയ്തതെന്നും മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ അജാസ് വ്യക്തമാക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി തെളിഞ്ഞുമില്ല.
കൃത്യം നിര്‍വഹിക്കാന്‍ അജാസ് എത്തിയ കാറിനെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കാറുടമയ്ക്ക് ഇതുമായി ബന്ധമില്ലെന്നു വ്യക്തമായി. ആലുവ ട്രാഫിക് പോലീസ് സി.പി.ഒ. ആയ അജാസ് രണ്ടു മാസമായി നിരാശയിലായിരുന്നു. സഹപ്രവര്‍ത്തകരോടു പോലും കാര്യമായി സംസാരമില്ലായിരുന്നു. അജാസ് പ്രകോപിതനായതും സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. തൃശൂരിലെ പോലീസ് പരിശീലന കേന്ദ്രത്തില്‍ സൗമ്യ അടങ്ങുന്ന വനിത പോലീസ് സംഘത്തിനു പരിശീലനം നല്‍കുന്ന ചുമതല അജാസിനായിരുന്നു. ഇവിടെവച്ചാണ് ഇവര്‍ പരിചയപ്പെട്ടത്. ആറുവര്‍ഷത്തെ പരിചയമുണ്ടായിരുന്നു.
2010ല്‍ പോലീസില്‍ ജോലിക്കു കയറിയ അജാസ് അച്ചടക്കമുള്ള പോലീസ് ഓഫീസറായിരുന്നെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മികച്ച സാമ്പത്തികനിലയാണ് അജാസിന്റെ കുടുംബത്തിനുള്ളത്. ഇരട്ട സഹോദരനു ബസ് സര്‍വീസാണ്. വാഴക്കാലയിലെ നിരവധി കടമുറികള്‍ അജാസിന്റെ കുടുംബം വാടകയ്ക്കു നല്‍കിയിട്ടുണ്ട്. അജാസിന്റെ ബാപ്പയും ഉമ്മയും വാഴക്കാലയിലെ വീട്ടിലാണ് താമസിക്കുന്നത്. മകന്റെ പ്രവൃത്തിയില്‍ കുടുംബമാകെ നടുക്കത്തിലായിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ മരിക്കുന്നതിന്റെ തലേന്നുമാത്രമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.
"
https://www.facebook.com/Malayalivartha



























