മിഷേല്‍ ഷാജിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ രണ്ടുവർഷങ്ങൾക്ക് ശേഷം മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു; ഡിജിപിയും ക്രൈംബ്രാഞ്ചും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ്... കൊച്ചി കായലില്‍ മിഷേലിന്റെ മൃതദേഹം കിടന്നത് 22 മണിക്കൂറില്‍ അധികം! ആത്മഹത്യ ചെയ്തുവെന്ന് പോലീസും, ക്രൈംബ്രാഞ്ചും പറയുമ്പോഴും മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും വാച്ചും മോതിരവും ഇതുവരെ കണ്ടെത്താനായില്ല...

സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം ഏറെ നാള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. മിഷേലിന്റെത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിലെ സംശയം ഇനിയും ദൂരീകരിക്കാനായിട്ടില്ല. മിഷേല്‍ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് പറയുമ്പോഴും അത് വിശ്വസിക്കാന്‍ കുടുംബം തയ്യാറാല്ല. ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും മിഷേലിന് ഇല്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.മിഷേല്‍ മരിച്ച് രണ്ടുവർഷങ്ങൾക്ക് ഇപ്പുറം മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം രണ്ട് യുവാക്കള്‍ക്കു നേരെ തിരിയുകയാണ്. മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുനരാരംഭിക്കുന്നത്.
ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരസ്യം നല്‍കി. ഈ ദൃശ്യങ്ങളിൽ കാണുന്ന രണ്ടു പേർക്ക് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് പിതാവ് തുടക്കം മുതൽ ആരോപിച്ചിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്ന സമയത്തു പോലും ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നാണ് പിതാവ് ഷാജിയുടെ അറിവ്. ഇതു ഡിജിപിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇവരെ ചോദ്യം ചെയ്തതായും അവർക്ക് മരണത്തിൽ ബന്ധമില്ലെന്നും പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇവർക്കായി പരസ്യം നൽകിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് പൊലീസ് സത്യം പറയുന്നത്. ചിത്രത്തിൽ കണ്ട രൂപസാദൃശ്യമുള്ളവരെയാണ് ചോദ്യം ചെയ്തത്. അത് അവരല്ലായിരുന്നു എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നതെന്ന് ഷാജി ആരോപിക്കുന്നു.
2017 മാര്‍ച്ച് ആറാം തിയ്യതിയാണ് കൊച്ചി കായലില്‍ മിഷേല്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിന് വൈകിട്ട് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്ത് പോയ മിഷേലിനെ പിന്നെ സുഹൃത്തുക്കളും കുടുംബവും കാണുന്നത് കൊച്ചി കായലില്‍ ചലനമറ്റ നിലയിലാണ്. ഗോശ്രീ പാലത്തില്‍ നിന്നും ചാടി മിഷേല്‍ ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റേയും കണ്ടെത്തല്‍. എന്നാല്‍ ഇത് വിശ്വസിക്കാന്‍ രണ്ട് വര്‍ഷത്തിനിപ്പുറവും മിഷേലിന്റെ കുടുംബം തയ്യാറല്ല. മിഷേലിന്റെത് കൊലപാതകമാണ് എന്ന വാദത്തില്‍ ഇവര്‍ ഉറച്ച് നില്‍ക്കുകയാണ്.
അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മിഷേലിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ നടന്ന അന്വേഷണത്തില്‍ വിട്ടുപോയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ യുവാക്കളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.
മിഷേലിന്റെത് ആസൂത്രിത കൊലപാതകമാണെന്നും എന്നും മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. മകളെ എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും വൈകിട്ട് കാണാതായത് മുതല്‍ കൊച്ചി കായലില്‍ മൃതദേഹം കണ്ടെടുത്തത് വരെയുള്ള സംഭവങ്ങളില്‍ വ്യക്തത വരുത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെടുന്നു. മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് മിഷേലിന്റെ പിതാവ് ഷാജി വെളിപ്പെടുത്തിയിരുന്നു.
22 മണിക്കൂറില്‍ അധികമാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കിടന്നത്. എന്നാല്‍ ഇത്രയും സമയം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ കിടന്നാല്‍ ചീര്‍ക്കുകയോ മറ്റെന്തെങ്കിലും മാറ്റം സംഭവിക്കുകയോ ചെയ്യേണ്ടതാണ്. എന്നാല്‍ മിഷേലിന്റെ മൃതദേഹത്തില്‍ അത്തരമൊരു മാറ്റവും ഇല്ലായിരുന്നു. മൃതദേഹം കായലില്‍ നിന്നും കരയിലെത്തിച്ചപ്പോള്‍ വയറില്‍ വെള്ളം നിറഞ്ഞ് വീര്‍ത്തിട്ട് പോലും ഇല്ലായിരുന്നുവെന്ന് ഷാജി പറയുന്നു. 22 മണിക്കൂര്‍ വെള്ളത്തില്‍ കിടന്ന മിഷേലിന്റെ മൃതദേഹത്തില്‍ ഒരു പോറല്‍ പോലുമില്ലായിരുന്നുവെന്നത് തന്നെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന വാദത്തിന് ബലം നല്‍കുന്നതാണ്.
ആത്മഹത്യ ചെയ്തുവെന്ന് പറയുമ്പോഴും മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും വാച്ചും മോതിരവും ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ ദുരൂഹതയുണ്ട്. മിഷേല്‍ പോലീസ് പറയുന്നത് പോലെ കായലില്‍ ചാടിയപ്പോള്‍ ഇവയൊക്കെ അപ്രത്യക്ഷമായോ എന്ന് കുടുംബം ചോദിക്കുന്നു. മിഷേല്‍ കലൂര്‍ പള്ളിയില്‍ നിന്നും പുറത്ത് ഇറങ്ങുന്നതും ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പാലത്തിലേക്ക് നടന്ന് പോയ മിഷേലിനെ നിരീക്ഷിച്ച രണ്ട് പേരെ പിടികൂടിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിസിടിവി ദൃശ്യങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha



























