കൂട്ടിനുള്ളിലെ വേട്ടപ്പട്ടികൾ: ഇരയായത് സ്വന്തം മക്കളും....

സംസ്ഥാനത്ത് കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമം ഏറിവരുന്നതായി റിപ്പോർട്ട്. സ്വന്തം വീട്ടിൽത്തന്നെ ലൈംഗികാതിക്രമത്തിനു ഇരയായത് 606 കുട്ടികൾ എന്നാണ് ചൈൽഡ് ലൈൻ വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛൻ മുതൽ അടുത്ത ബന്ധുക്കൾ വരെ അടങ്ങുന്ന പ്രതിസ്ഥാനം സംസ്ഥാത്തെ ആകമാനം കുട്ടികളുടെയും സുരക്ഷയെ ചോദ്യത്തിന്റെ മുൾമുനയിൽ നിർത്തുന്നു എന്നത് വ്യക്തമാണ്.
സ്വന്തം മക്കളെയും സ്വന്തം മക്കളായി കാണേണ്ടവരെയും കരുതൽ നൽകാതെ ഇരുട്ടിന്റെ മറവിൽ വേട്ടയാടപ്പെടുന്ന ക്രൂരതയുടെ നേർക്കാഴ്ചയാണ് ചൈൽഡ് ലൈൻ കണ്ടെത്തിയ റിപ്പോർട്ടിൽ പ്രതിപാതിക്കുന്നത്. ഒന്ന് തുടങ്ങി പത്തു തവണ വരെ കുട്ടികളെ അതിക്രമത്തിന് ഇരയാക്കിയ കേസുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
2018 ഏപ്രിൽ തുടങ്ങി 2019 മാർച്ച് വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 60 ലൈംഗികാതിക്രമ കേസുകളിൽ അച്ഛനാണ് വില്ലനായി നില്കുന്നത്. രണ്ടാനച്ഛൻ-69 ,അമ്മാവൻ - 120 , ബന്ധു -92, മുത്തച്ഛൻ -35, സഹോദരൻ പ്രതികളായ 22 കേസുകളാണ് ആകമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 142 കേസുകളും ഗുരുതരമായ ലൈംഗിക അതിക്രമണങ്ങൾ എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കൂടാതെ അയൽക്കാർ(149), അധ്യാപകർ (112 ) ,സുഹൃത്തുക്കൾ (57 ) എന്നിവർ പ്രതിസ്ഥാനത്ത് അടങ്ങുന്ന കേസുകളും നിലവിൽ രേഖപെടുത്തിയിട്ടുണ്ട് .ഈ കാലയളവിൽ തന്നെ ആകെ 1328 കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായ ക്രൂരതയുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരമാണ് എറ്റവും കൂടുതൽ കേസുകൾ (191) റിപ്പോർട്ട് ചെയ്ത ജില്ല. മലപ്പുറം-160, കോഴിക്കോട്-120 , എറണാകുളം-106, തൃശൂർ-101 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിക്രമങ്ങളിൽ കൂടുതലും ഇരയായത് 13നും 15 വയസിനും ഇടയിൽ പ്രായം വരുന്ന കുട്ടികളാണ് . ഇതിൽ 416 പെൺകുട്ടികളും 164 ആണ്കുട്ടികളുമാണ് അടങ്ങുന്നത്. ചൈൽഡ് ലൈൻ നമ്പറായ 1098ൽ വിളിച്ചതിലൂടെയാണ് അധികം കേസുകളും പുറത്തേക്ക് വന്നത് . 958 കേസുകളാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.ഇതിലൂടെ കൊടുംക്രൂരതകളുടെ കണക്കുകളാണ് സംസ്ഥനം ഒട്ടാകെ വെളിവാക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha



























