എത്രയായാലുമെന്‍ ഉണ്ണിയല്ലേ... എത്ര ഉന്നത പദവിയിലിരുന്നാലും വളരെയധികം സ്‌നേഹിക്കുന്ന മകനെ പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന ഒരച്ഛന്റ അവസ്ഥ; കരുത്തനായ കോടിയേരിയുടെ കണ്ണ് നിറയുന്നത് കണ്ട് രാജിയ്ക്കായി മുറവിളി കൂട്ടിയ നേതാക്കളുടെ മനസലിഞ്ഞു

മുന്‍കാല ശത്രുക്കള്‍ മക്കളായി ജനിക്കുമെന്നാണ് വയ്പ്പ്. അത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണോയെന്നാണ് പലരും പറയുന്നത്. കോടിയേരിയുടെ ഇന്നത്തെ അവസ്ഥയില്‍ പാര്‍ട്ടിക്കാര്‍ക്ക് അതിയായ വേദനയുണ്ട്. അവരെല്ലാം മക്കളേയാണ് തള്ളിപ്പറയുന്നത്. അല്ലെങ്കില്‍ ഇത്രയും മാന്യനായ കോടിയേരിയുടെ മക്കളുടെ പേരിലല്ലാതെ പേരുദോഷം കേട്ടിട്ടില്ല. രണ്ടു മക്കളും അച്ഛന് മിക്കപ്പോഴും തലവേദനയേ സൃഷ്ടിച്ചിട്ടേയുള്ളൂ. മക്കള്‍ നാട്ടില്‍ നിന്നാല്‍ വളരെ കുഴപ്പമാകുമെന്ന് കണ്ട് പുറത്തേയ്ക്ക് അയച്ചെങ്കിലും അവിടേയും അച്ഛന്റെ പേരുപറഞ്ഞ്, പേര് കളഞ്ഞ് വേണ്ടാത്ത കുഴപ്പങ്ങളുണ്ടാക്കി. അതിനെല്ലാം കോടിയേരി ബാലകൃഷ്ണനാണ് മറുപടി പറയേണ്ടി വന്നത്. എത്ര ഉന്നതനായാലും ഹൃദയത്തിന്റെ ഭാഗമായ ഒരു മകനെ തള്ളിപ്പറയേണ്ട അവസ്ഥ വല്ലാത്തൊരവസ്ഥയാണ്.
മകന്‍ ബിനോയി ഉണ്ടാക്കിയ പൊല്ലാപ്പ് കോടിയേരിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. മകന്‍ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധതയും അറിയിച്ചിരുന്നു. നിര്‍ണായക നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പലരും ബിനോയ് വിഷയം കത്തിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ അതിന് മുമ്പ് കോടിയേരി മനസ് തുറന്നു. ഇതുവരെ ചിരിച്ചു കണ്ട കോടിയേരി വല്ലാത്തൊരവസ്ഥയിലായിരുന്നു. നിറ കണ്ണുകളോടെ കോടിയേരി മനസ് തുറന്നപ്പോള്‍ പിന്നെ ശബ്ദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അങ്ങനെയാണ് നേതാക്കള്‍ ഒരുമിച്ച് തീരുമാനമെടുത്തത് കോടിയേരി മാറേണ്ട കാര്യമില്ലെന്ന്.
ഇത് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലും കോടിയേരിയുടെ മുഖം വല്ലാതെയായിരുന്നു. ലോകത്തിന്റെ മുമ്പില്‍ മകനെ തള്ളിപ്പറയുന്ന ഒരച്ഛന്റെ അവസ്ഥ എല്ലാവരേയും വേദനിപ്പിച്ചു. മകനെ സംരക്ഷിക്കില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കോ പാര്‍ട്ടിക്കോ ആവില്ല. മകനെതിരായ ആരോപണത്തില്‍ നിജസ്ഥിതി നിയമപരമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. തെറ്റുകാരെ സംരക്ഷിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല. മാറിനില്‍ക്കണമെന്ന് പറയുന്നവര്‍ക്ക് മറ്റുചില അജണ്ടയുണ്ടെന്നും കോടിയേരി പറഞ്ഞു.
തന്റെ അടുത്ത് ആരും സംസാരിച്ചിട്ടില്ല. ഭാര്യയുടെ അടുത്തു സംസാരിച്ചുവെന്ന ആരോപണം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. അതില്‍ അഭിപ്രായം പറയേണ്ടതില്ല. നിയമാനുസൃതമായ നടപടിയുടെ ഭാഗമായാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ഈ പ്രശ്‌നം വന്നശേഷം മകന്‍ കാണാന്‍ വന്നിരുന്നു. എന്നാല്‍ വിവാദമായ ശേഷം കണ്ടിട്ടില്ല. അവന്‍ വേറെ കുടുംബമായി താമസിക്കുന്ന ആളാണ്. അവന്റെ പുറകെ നടക്കുന്നയാളല്ല താന്‍. അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നോ? മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏതു രക്ഷിതാവിനാണ് കഴിയുക. അവനവന്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്തം അവനവന്‍ ഏറ്റെടുക്കണം. അത് പാര്‍ട്ടി അംഗങ്ങള്‍ക്കായാലും കുടുംബാംഗങ്ങള്‍ക്കായാലും ബാധകമാണ്. സംരക്ഷണം കിട്ടുമെന്ന് കരുതി തെറ്റു ചെയ്യാന്‍ മുതിരരുത്. ഇത് എല്ലാവര്‍ക്കും ഒരു അനുഭവ പാഠമായിരിക്കണം. കോടിയേരിയുടെ കുടുംബത്തിനെതിരെ അടിക്കടി ആരോപണങ്ങള്‍ ഉയരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്ന മകനെ നിയമത്തിനു മുന്നില്‍ ഹാജരാക്കുമോ എന്ന ചോദ്യത്തിന് താന്‍ മുംബൈ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളല്ല എന്നായിരുന്നു മറുപടി.
ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറിയതോടെ അതെല്ലാം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അതില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു പലതിനും മറുപടി. പോലീസ് ഓഫീസര്‍മാര്‍ ചോദിക്കുന്നപോലെ മാധ്യമപ്രവര്‍ത്തകര്‍ മാറുകയാണോ എന്നും കോടിയേരി ചോദിച്ചു. രാഷ്ട്രീയമായി ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാനില്ല. മറുപടി അറിയാഞ്ഞിട്ടല്ല, ഈ ഘട്ടത്തില്‍ വേണ്ടന്നു വയ്ക്കുന്നതാണ്. ഇതോടെ പത്രക്കാര്‍ക്കും മതിയായി.
https://www.facebook.com/Malayalivartha


























