കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ക്ഷേത്രം, മുസ്ലീം പള്ളി, കാന്‍റീന്‍, എഴുപതോളം വീടുകള്‍ എന്നിവയടക്കം മണ്ണിനടിയിലേയ്ക്ക് താണുപോയ പുത്തുമലയിലുണ്ടായ ദുരന്തത്തിൽ പകച്ച് വയനാട്; അപകടത്തിന്‍റെ യഥാര്‍ത്ഥ വ്യാപ്തി സ്ഥിരീകരിക്കാനാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാത്രം:- ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ആളുകൾ എത്തുന്നത് ദുര്‍ഘടമായ പാതയിലൂടെ

ശക്തമായി പെയ്ത കനത്ത മഴയില്‍ പുത്തുമലയില്‍ ഉണ്ടായ ദുരന്തത്തിൽ പകച്ച് വയനാട്. കഴിഞ്ഞ ദിവസം രാത്രിയില്‍ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇനിയും എന്തൊക്കെ നടുക്കുന്ന സംഭവങ്ങൾ കാണേണ്ടിവരുമെന്ന ചങ്കിടിപ്പോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 70 ലധികം വീടുകളും പള്ളിയും പാര്‍പ്പിട കേന്ദ്രങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന ഒരു വലിയ മലമ്പ്രദേശം കാതടപ്പിക്കുന്ന ശബ്ദത്തോടെ മണ്ണിനടിയിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. വീടുകളും വാഹനങ്ങളും ആളുകളുമെല്ലാം മണ്ണിനടിയില്‍ പെട്ടു പോയെന്നാണ് വിവരം.
കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വയനാട് കല്‍പറ്റയില്‍ മേപ്പാടിക്ക് സമീപമുള്ള ഏസ്റ്റേറ്റ് മേഖലയായ പുത്തുമലയിലെ ഉരുള്‍പൊട്ടലിന്റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. പ്രാഥമിക സൂചനകള്‍ അനുസരിച്ച് വന്‍ നാശനഷ്ടമാണ് പുത്തുമലയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണമില്ല. ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്.
ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് സഹദാണ് ഏതാനും സെക്കന്‍ഡുള്ള മൊബൈല്‍ വീഡിയോയായി പകര്‍ത്തി പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാല്‍ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ ശേഷം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തി. എന്നാല്‍ എന്താണ് പുത്തുമലയിലെ ശരിയായ ചിത്രമെന്ന് ഇനിയും വ്യക്തമല്ല.
ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള യാത്ര ദുര്‍ഘടമായ പാതയിലൂടെയാണ്. ഇവിടേക്കുള്ള ഗതാഗതം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. അവിടേക്ക് പോയവരെ ആരേയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. പോയവര്‍ ആരും മടങ്ങിയെത്തുകയും ചെയ്തിട്ടില്ല. രാവിലെ ആറിന് ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂവെന്ന് ജില്ലാഭരണകൂടം അറിയിച്ചിരുന്നു. ഇതുവരെ പത്ത് പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രാത്രി വൈകിയും മഴ പെയ്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























