നിലമ്പൂര്‍ ഒറ്റപ്പെട്ടിട്ട് 30 മണിക്കൂര്‍; കേരളത്തിൽ തകർത്തുപെയ്യുന്ന കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു; കാടുകള്‍ അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്നു

കേരളത്തിൽ തകർത്തുപെയ്യുന്ന കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. കാടുകള്‍ അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
ചാലിയാറിന്റെ ഇരുകരകളും കരകവിഞ്ഞ് ഒഴുകുകയാണ്. കാട്ടില്‍ പെയ്ത കനത്തമഴയാണ് ചാലിയാറില്‍ വെള്ളം പൊങ്ങാന്‍ പ്രധാന കാരണം. നിലമ്പൂരില്‍ ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പലരെയും ക്യാമ്പുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ കഴിയാത്തതാണ് പ്രധാനവെല്ലുവിളി. പല ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലമ്പൂരിലെ ഉള്‍നാടന്‍ പ്രദേശങ്ങളായ അമ്പൂട്ടാന്‍ പൊട്ടി, പാതാര്‍, പൂളപ്പാടം, എന്നിവിടങ്ങളില്‍ എന്ത് സംഭവിച്ചുവെന്ന് പോലും വ്യക്തമല്ല.
30 മണിക്കൂറില്‍ അധികമായി നിലമ്പൂര്‍ ഒറ്റപ്പെട്ടിട്ട്. നിലമ്ബൂര്‍ നഗരം വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ പ്രദേശത്തേക്ക് റോഡ് മാര്‍ഗം എത്താനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു. ചാലിയാറിലെ വെള്ളം കയറി പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലാണ്. നിലമ്ബൂരിലേക്ക് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പക്ഷേ വെള്ളപ്പൊക്കം രൂക്ഷമായ ഉള്‍പ്രദേശങ്ങളിലേക്ക് ഇവര്‍ക്കും എത്താനാകില്ല. മലപ്പുറം എടവണ്ണയില്‍ വീട് ഇടിഞ്ഞ് നാലുപേര്‍ മരിച്ചു. വളയന്നൂരില്‍ രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലമ്പൂർ കരുളായി വനത്തിലെ മാഞ്ചീരിയിലും കരുവാരക്കുണ്ട് മണലിയാംപാടം വനമേഖലയിലും അരീക്കോട് ഓടക്കയം ആദിവാസി കോളനിക്കു സമീപവും എടക്കര പോത്തുകല്ല് അതിരുവീട്ടിയിലും ഉരുൾപൊട്ടലുണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് നാടുകാണി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. പ്രളയത്തിൽ മുങ്ങിയ നിലമ്പൂരിൽ മാത്രം ഇരുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗം സംഘം ജില്ലയിലെത്തി.
മഞ്ചേരി, ഏറനാട് താലൂക്കിൽ ഒരു കോടിയോളം രൂപയുടെ നാശനഷ്ടം. 20 വീടുകൾ ഭാഗികമായി തകർന്നു. കാവനൂർ വാക്കാലൂർ മുട്ടിപ്പാലത്ത് തേക്ക് വീണ് പരതയിൽ രാമന്റെ വീട് പൂർണമായി തകർന്നു. പരുക്കേറ്റ 8 പേരിൽ 4 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. മഞ്ചേരി വില്ലേജിൽ 22–ാം മൈൽ കുറുവഞ്ചേരി പ്രേമയുടെ വീടിനു മുകളിലേക്ക് തേക്കുമരം വീണു. സമീപത്തെ ചന്ദ്രന്റെ വീടിനു മുകളിലേക്കും മരം വീണു.
വെറ്റിലപ്പാറ കൂരംകല്ല് അങ്കണവാടിക്കു സമീപത്തെ വീടുകളിലെ 9 പേരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. കീഴുപറമ്പ്, അരീക്കോട്, ഊർങ്ങാട്ടിരി, എടവണ്ണ വില്ലേജുകളിൽ 21 വീടുകൾക്ക് വെള്ളം ഭീഷണിയായി. വെട്ടിക്കാട്ടിരി, പൊടിയാട്ട് അങ്കണവാടിക്കു മുകളിൽ മരം വീണു. കുണ്ടുതോട് 4 വീടുകളിൽ വെള്ളം കയറി. കീഴുപറമ്പിൽ 10 അംഗ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. മലപ്പുറം മൂന്നാംപടി കളത്തിങ്ങൽ ലക്ഷ്മിയുടെ വീടിനോടു ചേർന്നുള്ള തൊഴുത്തിനു മുകളിൽ മരം വീണു.
കരുവാരകുണ്ട്, മണലിയാംപാടത്ത് ഉരുൾപൊട്ടി. ഒലിപ്പുഴ കരകവിഞ്ഞു കൃഷിനാശം സംഭവിച്ചു. രാവിലെ പത്തോടെയാണ് കണ്ണത്ത് മലവാരം വനത്തിൽ ഉരുൾപൊട്ടിയത്. കഴിഞ്ഞവർഷം ഇതേ ദിവസം ഉരുൾപൊട്ടിയ സ്ഥലത്തിനു സമീപമാണ് വീണ്ടും ഉരുൾപൊട്ടൽ. ഒലിപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ തുരുമ്പോട – സി.ടി റോഡ് പാലം തകർന്നു. മാമ്പറ്റ പാലം വെള്ളത്തിൽ മൂടി. കൽക്കുണ്ടിൽ റോഡിന്റെ പാർശ്വ ഭിത്തി തകർന്നു. കുണ്ടോടയിൽ 20 വീടുകളിൽ വെള്ളം കയറി.
കൊണ്ടോട്ടിയിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വാഴക്കാട് പഞ്ചായത്തിൽ 2 ക്യാംപുകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 38 വീടുകൾ ഭാഗികമായി തകർന്നു. മുതുവല്ലൂരിൽ 8 വീട്ടുകാർ പുറത്തിറങ്ങാനാകാതെ കുടുങ്ങി. അവരെ ബോട്ട് എത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. വൈദ്യുതി മണിക്കൂറുകളോളം മുടങ്ങി.
തിരൂറിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് ഒട്ടേറെ വീടുകൾ തകർന്നു. മീൻ പിടിക്കാൻ കടലിലും പുഴയിലും ഇറങ്ങിയ തോണികൾ കാറ്റിൽ നിയന്ത്രണം വിട്ട് ഒഴുകി. വൈദ്യുതക്കമ്പികൾ പൊട്ടി ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. തിരൂർ, താനൂർ, തവനൂർ, പൊന്നാനി ഭാഗങ്ങളിലാണ് വീടുകൾ കൂടുതലായും തകർന്നത്. തീരമേഖലയിൽ 11 മണിയോടെയുണ്ടായ ശക്തമായ കാറ്റാണ് ഏറെ നാശം വിതച്ചത്. കനത്തമഴയിൽ തിരൂർ നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകളിൽ വെള്ളം കയറി. തീരമേഖലയിൽ മുപ്പതോളം വീടുകൾ തകർന്നു. ചമ്രവട്ടം പാതയിൽ കാറ്റിൽ തെന്നി 3 ബൈക്കുകൾ മറിഞ്ഞ് 4 പേർക്ക് പരുക്കേറ്റു. രാവിലെ കടലിലിറങ്ങിയ യന്ത്രത്തോണികൾ നിയന്ത്രണംവിട്ടതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ ചേർന്ന് കരയ്ക്കടുപ്പിക്കുകയായിരുന്നു.
ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നുകൊണ്ടിരിക്കുകയാണ്. പുഴയോരവാസികൾ ഭീതിയിൽ. ശക്തമായ ഒഴുക്കുള്ളതിനാൽ പുഴയിലിറങ്ങുന്നതിനു വിലക്കുണ്ട്. പൊന്നാനി കടലോരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. പുഴയിലെ ശക്തമായ ഒഴുക്കുകാരണം ജങ്കാർ സർവീസ് നിർത്തി വച്ചു. ലൈറ്റ്ഹൗസ് മുതൽ അഴിമുഖം വരെയുള്ള ഭാഗങ്ങളിൽ കടൽ കാര്യമായി കരയിലേക്കു കയറിയിട്ടുണ്ട്. കടപ്പുറത്ത് മീൻവിൽപന നടത്തുന്ന പാതാറിൽ വെള്ളം കയറി ഇൗ ഭാഗത്തെ പെട്ടിക്കടകൾ വെള്ളത്തിലായി. മീൻചാപ്പകൾ പലതും തകർന്നിട്ടുണ്ട്. കർമ റോഡിനരികിലായി പുഴയിൽ കെട്ടിയിട്ടിരുന്ന ചെറുവള്ളങ്ങൾ പലതും പുഴയിൽ താഴ്ന്നു.
വെറ്റിലപ്പാറ, ഊർങ്ങാട്ടിരി കൊടുമ്പുഴ ആദിവാസി കോളനിയോടു ചേർന്നുള്ള വനമേഖലയിൽ ഉരുൾപൊട്ടി. മരങ്ങൾ കടപുഴകി ഒഴുകി. കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. രാത്രിയോടെ കൂടുതൽ കുടുംബങ്ങൾ ക്യാംപുകളിലെത്തി.
https://www.facebook.com/Malayalivartha


























