ആശങ്കകൾ വേണ്ട; ദുരന്തത്തെ നേരിടാന്‍ എല്ലാ തരത്തിലും സര്‍ക്കാര്‍ തയ്യാർ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം മുഖ്യമന്ത്രി സന്ദർശിച്ചു

കേരളത്തിൽ അപ്രതീക്ഷിതമായി ഉണ്ടായിരിക്കുന്നു സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ദുരന്തത്തെ നേരിടാന്‍ എല്ലാ തരത്തിലും സര്‍ക്കാര്‍ സജ്ജമായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പെട്ടെന്ന് തന്നെ എല്ലാം ഒരുക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ അപകട മേഖലയിലുള്ളവര്‍ അടിയന്തരമായി ക്യാംപുകളിലേക്കു മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13,000 പേരാണ് ഇപ്പോള്‍ ക്യാംപുകളിലുള്ളത്. ചിലയിടങ്ങളില്‍ സ്ഥിതി ഗൗരവമാണ്. മേപ്പാടിയില്‍ മലയുടെ ഒരു ഭാഗം തന്നെ ഇടിഞ്ഞു വീണിടത്ത് വളരെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞത്. സംഭവിച്ചതു കനത്ത നഷ്ടം തന്നെയാണ്. ദുരന്തത്തെ നേരിടാന്‍ എല്ലാ തരത്തിലും സര്‍ക്കാര്‍ സജ്ജമായിക്കഴിഞ്ഞു. വീടുവിട്ടു താമസിക്കാന്‍ ആരും ശങ്ക കാണിക്കരുതെന്നും കഴിഞ്ഞ തവണത്തെ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പെട്ടെന്ന് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും സംഭവിച്ചതോടെ അപകടത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി തുടങ്ങി. ഇന്നലെ രാത്രിയായിരുന്നു അദ്ദേഹം അവിടെയെത്തിയത്. രാത്രി ഒമ്പതേ കാലിന് എത്തിയ മുഖ്യമന്ത്രി വയനാട് മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഇന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ രംഗത്തിറങ്ങുമെന്ന് വ്യോമസേനാ പ്രതിനിധി മുഖ്യമന്ത്രിയെ അറിയിച്ചു. മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കണ്ടു വിലയിരുത്തിയ മുഖ്യമന്ത്രി തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസ്, റെവന്യൂ സെക്രട്ടറി വി വേണു തുടങ്ങിയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയുണ്ടായി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, എയര്‍ഫോഴ്‌സ്, പോലീസ്, ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ സംബന്ധിച്ചിരുന്നു.
അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. അപകടസ്ഥലങ്ങളില്‍ ഉള്ളവര്‍ ക്യാമ്പിലേക്ക് മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയിടിച്ചില്‍ ഉള്‍പ്പെടെ അപകട സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവരോടാണ് മാറാൻ പറഞ്ഞിരിക്കുന്നത്. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും ഇക്കാര്യത്തില്‍ മടികൂടാതെ എല്ലാവരും സഹകരിക്കണമെന്നും തുടര്‍ച്ചയായ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്റെ മിക്ക ഭാഗത്തും ശക്തമായ മഴയുണ്ട്. മേല്‍പ്പാടിയില്‍ വലിയ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കുന്നുണ്ട്. ദുരന്തം നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആരും ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാത്രി സഞ്ചരിക്കാന്‍ കഴിയുന്ന ഹെലിക്കോപ്റ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ അല്‍പ്പം ശമിച്ചാല്‍ ഹെലികോപ്റ്ററുകള്‍ക്ക് പ്രശ്‌ന മേഖലയിലേക്ക് പോകാനാവുമെന്നാണ് കരുതുന്നത്. ഇടുക്കിയില്‍ കനത്ത മഴയുണ്ട്. മലപ്പുറം നിലമ്ബൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട് എന്നാല്‍ നിലവില്‍ നമ്മുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം തുടങ്ങിയിരിക്കുകയാണ്. കനത്ത മഴയുടെ സാഹചര്യത്തില്‍ ഏതൊരു ചെറിയ പ്രശ്‌നവും ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ ഭരണ സംവിധാനത്തിന്‍റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പല ജില്ലകളിലും കാറ്റില്‍ മരം വീണ് തടസ്സം ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സ് അത് നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി തടസ്സം അപ്പപ്പോള്‍ ശരിയാക്കാന്‍ കെ.എസ്.ഇ.ബിയും ശ്രമിക്കുന്നുണ്ട്. ചുരുക്കത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കപ്പെടാതെ ഒന്നിച്ചു നേരിടുകയാണ് വേണ്ടത്.
https://www.facebook.com/Malayalivartha


























