ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് ഉയർന്നത് 3 അടി വെള്ളം; ഡാമുകളുടെ ഷട്ടറുകൾ തുറന്നു

ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു കഴിഞ്ഞു. ഇന്നലെ പെയ്ത മഴയിൽ ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് ഉയർന്നത് 3 അടി വെള്ളം. മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ, പഴയ മൂന്നാർ ഹെഡ്‍വർക്സ് എന്നീ ഡാമുകളുടെ ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. കോഴിക്കോട്ട് കക്കയം ഡാമിന്റെ 2 ഷട്ടറുകൾ ഇന്നലെ വൈകിടോഡ് തുറന്നു വിട്ടു. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് . 5 അടി കൂടി ഉയരുകയാണെങ്കിൽ സംഭരണ ശേഷിയായ 2487 അടിയാകും. അതേ സമയം പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടർ ബുധനാഴ്ച തുറന്നിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ 5 സെന്റീമീറ്ററാണ് തുറന്നത്. മംഗലം ഡാമിന്റെ 6 ഷട്ടറുകളും തുറന്നു. കണ്ണൂർ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ എല്ലാം തന്നെ തുറന്നിട്ടുണ്ട്. തൃശൂർ ജില്ലയിൽ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകൾ വഴിയും സ്ലൂയിസ് വാൽവുകൾ വഴിയും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, വാഴാനി, ചിമ്മിനി അണക്കെട്ടുകളിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയരുകയാണ്. ഈ 3 അണക്കെട്ടുകളിലും 50 ശതമാനത്തിൽ താഴെ മാത്രമാണ് വെള്ളമുള്ളത്. കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ 7 ഷട്ടറുകൾ ഇന്നലെ വൈകിട്ടു തുറന്നു.
ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് 22% ൽ എത്തി. കഴിഞ്ഞ വർഷം ഈ ദിവസം ആനത്തോട് അണക്കെട്ട് തുറന്നിരുന്നു. പത്തനംതിട്ടയിൽ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്നു രാവിലെ 7 ന് തുറക്കും. 3 ഷട്ടറുകൾ തുറന്ന് 35 ക്യൂമെക്സ് വെള്ളം തുറന്നുവിടാനാണ് ആലോചന. ആങ്ങമുഴി, സീതത്തോട് മേഖലകളിൽ ജലനിരപ്പ് ഉയരും. തിരുവനന്തപുരം അരുവിക്കര അണക്കെട്ടിന്റെ ഒരു ഷട്ടർ രാവിലെ 60 സെന്റിമീറ്റർ ഉയർത്തിയെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ ഉച്ചയ്ക്കു ശേഷം 25 സെന്റി മീറ്ററായി പരിമിതപ്പെടുത്തി. പമ്പയിൽ പെട്ടെന്നു ജലനിരപ്പ് ഉയരുന്നതു കണ്ടു തീരത്തു താമസിക്കുന്നവർ ആശങ്കയിലാണ്. മഴ തുടരുന്നതിനാൽ കക്കാട് പദ്ധതിയുടെ അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്ക്, മണിയാർ കാർബൊറാണ്ടം, പെരുനാട് എന്നീ ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിൽ ഏതു സമയവും ഷട്ടറുകൾ തുറക്കാനുള്ള സാധ്യതയുണ്ട്.പല ഡാമുകളുടേയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേസമയം മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ ഒന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മഴ കനത്തതോടെ മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ദുരിതപെയ്ത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത്. ഇന്ന് മാത്രം 12 പേരാണ് മരണപ്പെട്ടത്. കനത്ത മഴയില്‍ ഏഴ് ജില്ലകളില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. അപകട സാധ്യത ഉള്ള സ്ഥലത്തു ഉള്ളവർ കൂട്ടാമായി ക്യാമ്പുകളിലേക്ക് മാറുന്നുണ്ട്.
https://www.facebook.com/Malayalivartha


























