വയനാട് പുത്തുമലയിൽ വ്യാഴാഴ്ച ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട് പുത്തുമലയിൽ വ്യാഴാഴ്ച ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും ഒരുപാട് പേര് പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്തെ നാട്ടുകാരുടെ ഭാഗത്ത് നിന്നാണ് ഇത്രയും മൃതദേഹങ്ങള്‍ കണ്ടെത്തി എന്ന വിവരം വരുന്നത്. ദുരന്ത നിവാരണ സേന ഈ കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടെങ്കിലും പുരോഗമിക്കുന്നുണ്ട്. ഉരുള്‍പൊട്ടിയ സ്ഥലത്ത് എത്താനുള്ള വഴിയില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍, ഒരു മുസ്ലിം പള്ളി, അമ്ബലം, വാഹനങ്ങള്‍ എന്നിവയെല്ലാം ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പോയിരുന്നു.
ഇന്നലെ 204.3 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്. ഇന്നും 24 മണിക്കൂറിനുളളില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുളള സാധ്യതയാണുളളത്. ശക്തമായ മഴയും കാറ്റും വൈദ്യുതി ബന്ധം നിലച്ചതും മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു.ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്. ഇതിനിടെ ദുരന്തത്തെ മുഖാമുഖം കണ്ടവരുടെ നേര്‍ക്കാഴ്ചകളും ആശങ്കകളും പങ്കുവെച്ചുകൊണ്ടുളള വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha


























