ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്നതിനിടെ ആഡംബര ജീവിതം നയിക്കാൻ യുവതി കണ്ടെത്തിയ വഴി ഹണിട്രാപ്പ്; സൗഹൃദം നടിച്ച് വാടകവീട്ടിലേയ്ക്ക് വിളിച്ച് വരുത്തി കെണിയിൽ കുടുക്കുന്നവരെ വിവസ്ത്രനാക്കി വീഡിയോ പകർത്തി വാട്സാപ്പിൽ ഷെയർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തലും, തട്ടിപ്പും- കൂട്ടിന് യുവാക്കളും

തേൻകെണിയിൽ വീഴ്ത്തി ആൾക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള നാലംഗസംഘത്തെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റു ചെയ്തു. വക്കം പാട്ടപുരയിടം വീട്ടിൽ ജാസ്മിൻ(30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ്(20), വക്കം ചക്കൻവിള വീട്ടിൽ നസീംഷാ(22), വക്കം എസ്എസ് മൻസിലിൽ ഷിബിൻ(21) എന്നിവരെയാണു ആറ്റിങ്ങൽ ഡിവൈെസ്പി വിദ്യാധരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്.
ആളുകളെ ഫോണിലൂടെയും നേരിട്ടും പരിചയപ്പെടുകയും സൗഹൃദം നടിച്ചു വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി നഗ്നചിത്രം വിഡിയോയിൽ പകർത്തിയശേഷം വാട്സ്ആപ് അടക്കം സോഷ്യൽ മീഡിയാകളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞു പണം കൈക്കലാക്കുകയുമായിരുന്നു നാലംഗസംഘത്തിന്റെ രീതി. വഴങ്ങിയില്ലെങ്കിൽ പ്രതികളായ യുവാക്കളെ ഉപയോഗിച്ചു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തും. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ആലംകോട് സ്വദേശി പൗള്‍ട്രിഫാം ഉടമയായ മധ്യവയസ്‌കനെ ഇറച്ചിവാങ്ങാനെന്ന ഭാവേന ഒന്നാം പ്രതിയായ യുവതി ഫാമില്‍ചെന്നു പരിചയപ്പെട്ടു.തുടര്‍ന്നു മണനാക്കിലാണു താമസിക്കുന്നതെന്നും വീട്ടില്‍ കാറ് വില്‍പ്പനയ്ക്കായി കിടക്കുന്നതായും അറിയിച്ചു വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം യുവാക്കളായ മൂന്ന് പേര്‍ മധ്യവയസ്‌കനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി വീഡിയോ റെക്കോര്‍ഡ് ചെയ്തു.
കൂടാതെ പൗള്‍ട്രിഫാം ഉടമയുടെ കൈയ്യിലുണ്ടായിരുന്ന 17,000 രൂപയും കഴുത്തിലണിഞ്ഞിരുന്ന മൂന്നുപവന്റെ സ്വര്‍ണമാലയും ജാസ്മിന്‍ ഊരിയെടുത്തു.തുടര്‍ന്നു രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വൈകുന്നേരത്തോടെ പണമെത്തിക്കാം എന്നറിയിച്ചു പുറത്തിറങ്ങിയ പൗള്‍ട്രിഫാം ഉടമ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ പൊലീസിനോടു പറയുകയായിരുന്നു. മണനാക്കില്‍ വീടുവാടകയ്‌ക്കെടുത്തു ഒറ്റയ്ക്കു താമസിച്ചുവന്നിരുന്ന ജാസ്മിന്‍ ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയാണെന്നും പൊലീസ് പറഞ്ഞു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























