രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല; കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല; അന്വേഷണവുമായി സഹകരിക്കാൻ തയ്യാർ; ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍

മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ താൻ മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ പറഞ്ഞു. രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ എന്ന് ശ്രീറാം കോടതിയില്‍ പറഞ്ഞു. കാറിന്‍റെ ഇടത് ഭാഗമാണ് തകർന്നത് എന്നാൽ കൂടെ സഞ്ചരിച്ച സുഹൃത്ത് വഫ ഫിറോസിന് പരിക്കും ഇല്ല ഇത് എങ്ങനെയാണ് സംഭവിച്ചതെന്നും പോലീസ് പരിശോധിക്കണമെന്ന് ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന് ശ്രീറാം മറുപടി നല്‍കി.
ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനിൽക്കും എന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അയാൾക്ക് അറിയാമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് തുടങ്ങി. സംഭവസമയത്ത് മ്യൂസിയം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒ, ജി.ഡി ചാര്‍ജ്, പാറാവ് ഡ്യൂട്ടിക്കാര്‍, ഇവര്‍ക്കൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാര്‍ എന്നിവരെയെല്ലാം നേരില്‍ കണ്ട് അന്വേഷണ സംഘം വിശദമായ മൊഴിയെടുക്കും. ഇവരുടെ മൊബൈല്‍ ഫോണുകളും സ്റ്റേഷനിലെ ഫോണ്‍ കോളുകളും പരിശോധിക്കും. അപകടത്തെപ്പറ്രി സ്റ്റേഷനില്‍ വിവരം അറിഞ്ഞതെങ്ങനെ എന്നതുമുതല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതുവരെ സ്റ്റേഷനുള്ളിലും പുറത്തും ഇതുമായി ബന്ധപ്പെട്ടുണ്ടായ മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.
ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് മനസിലാക്കിയിട്ടും രക്ത സാമ്ബിള്‍ ശേഖരിച്ച് പരിശോധിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് സസ്പെന്‍ഷനിലായ എസ്.ഐയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. രക്ത സാമ്ബിള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയത് ബോധപൂര്‍വമാണോ ആരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടാണോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം. ഇതിനായി എസ്.ഐയുടെ പഴ്സണല്‍ ഫോണിലുള്‍പ്പെടെ വന്ന കോളുകള്‍ അന്വേഷണ വിധേയമാക്കും. വൈദ്യപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലേക്കുള്ള റഫറന്‍സ് വകവയ്ക്കാതെ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ശ്രീറാമിനെ കൊണ്ടുപോകാന്‍ കൂട്ടുനിന്നവരിലേക്കും അന്വേഷണം നീട്ടുമെന്നാണ് അന്വേഷണ സംഘാംഗങ്ങള്‍ പറയുന്നത്. രക്ത സാമ്ബിള്‍ ശേഖരിക്കാത്തതിനാല്‍ സംഭവസമയത്ത് ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാനാകാത്ത വലിയ പിഴവിലേക്കും അന്വേഷണം നീട്ടുമെന്നും സംഘാംഗങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























