പുത്തുമലയിൽ വീണ്ടും മണ്ണിടിച്ചിൽ;നാൽപ്പത്തിയാറോളം പേർ മണ്ണിനിടയിൽ കുടുങ്ങി കിടക്കുന്നതായി നിഗമനം;ഗതാഗതം തടസ്സപ്പെട്ടു;രക്ഷാപ്രവർത്തനത്തിന് എത്താനാകാതെ സൈന്യം;ആശങ്കയോടെ നാട്ടുകാർ

അതിശ്കതമായ ഉരുൾപ്പൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായ മലപ്പുറം കവളപ്പാറയിലും പുത്തുമലയിലും സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ ആശങ്കയെന്ന് റിപ്പോർട്ട്. പുത്തുമലയിൽ വീണ്ടും മണ്ണിടിച്ചിൽ . കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.പുത്തുമലയിൽ 46 പേർ മണ്ണിനിടയിൽ കുടുങ്ങി കിടക്കുന്നതായി നിഗമനം. ഉരുൾ പൊട്ടലിണ് സാധ്യത യുണ്ടെന്നുള്ള മുന്നറിയിപ്പാണ് ഇപ്പോൾ അധികൃതർ നൽകിയിരിക്കുന്നത്.പനങ്കയത്ത് നിന്നും കവളപ്പാറയിലേക്ക് ഏകദേശം പതിനഞ്ച് കിലോമീറ്ററോളം വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. മഴയും ദുഷ്കരമായ വഴിയുമാണ് രക്ഷാപ്രവർത്തകർക്ക് ഇവിടങ്ങളിൽ എത്താൻ തടസമാകുന്നത്.
കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ചതിനാല്‍ രക്ഷാ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് ഇവിടേയ്ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ വളരെ പണിപ്പെട്ടായിരുന്നു താല്‍ക്കാലിക റോഡ് സജ്ജമാക്കിയത്. എന്നാല്‍ വീണ്ടും വഴിയിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. റോഡില്‍ വീണ മണ്ണ് മാറ്റിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താനാകു. അതേസമയം മണ്ണു മാറ്റും തോറും ഭാഗത്ത് കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ര്‍ പറയുന്നത്. കനത്ത മഴയും ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്
കവളപ്പാറയിലേക്ക് പോകുന്ന വഴിയിലെ റോഡിന് ഇരുവശവും മണ്ണിടിച്ചൽ രൂക്ഷമാണ്. അവിടേക്ക് എത്തുന്നതിനിടെ വാഹനത്തിന് മുകളിൽ മൺകൂനകൾ വീണ് അപകമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രദേശത്ത് മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ കവളപ്പാറയിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ സേനയടക്കം തീരുമാനങ്ങൾ എടുക്കാനാകുകയുള്ളു. എന്നാൽ രണ്ടിടത്തും തെരച്ചില്‍ പുനരാരംഭിക്കും
ഒരു ഭാഗത്ത് പ്രദേശത്ത് നിന്നും ആളെ ഒഴിപ്പിക്കലും മറുഭാഗത്ത് ഗതാഗത സംവിധാനം പുന: സ്ഥാപിക്കല്‍ ജോലിയുമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇവിടെ നിന്നും ആയിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞാല്‍ മാത്രമേ രക്ഷാ പ്രവര്‍ത്തനം പുന: സ്ഥാപിക്കാനാകു. കാസര്‍കോട് ജില്ലയിലും കനത്ത മഴയും കാറ്റുമാണ്. ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.
ഇന്നലെ പുത്തുമലയില്‍ നിന്നും എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മലയുടെ ഒരു ഭാഗം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് താഴേയ്ക്ക് ഇരുത്തുകയും 100 ഏക്കര്‍ ഭൂമി ഒലിച്ചു പോകുകയുമായിരുന്നു. ഇതിന്റെ താഴ്‌വാരത്തിലും ചെരിവിലും ഉണ്ടായിരുന്ന കെട്ടിടങ്ങളും മണ്ണിനടിയിലായി. ആരാധനാലയങ്ങളും അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം ഉള്‍പ്പെടെ അനേകം വീടുകളാണ് മണ്ണിനടിയിലായത്.
വയനാട്ടില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുകള്‍. ഉരുള്‍പൊട്ടലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി നിലമ്പൂർ കവളപ്പാറയിലേക്ക് സൈന്യം തിരിച്ചിട്ടുണ്ട്. രാവിലെ എട്ടു മണി മുതല്‍ കവളപ്പാറയില്‍ സൈന്യം തെരച്ചില്‍ ആരംഭിക്കും. കനത്ത മഴ ഇവിടെ തുടരുന്നത് പ്രതിസന്ധിയാണ്. ഇവിടെ അമ്പതിലധികം, വീടുകളാണ് മണ്ണിനടിയില്‍ പെട്ടത്. നാലു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 45 പേരെങ്കിലൂം മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. വാഹനങ്ങള്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയതിനാല്‍ അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്താന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha


























