മൂന്നുദിവസംകൊണ്ട് കേരളത്തിൽ പെയ്തത് ഒരുമാസം കൊണ്ട് പെയ്യേണ്ട മഴ; ജലബോംബുപോലെയുള്ള പ്രളയത്തിൽ വയനാടും മലപ്പുറവും മുങ്ങിത്താഴുന്നു; വൻദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ ആശങ്കകൾ- മലപ്പുറത്ത് വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ആളുകൾ കുടുങ്ങിക്കിടക്കുന്നു

മൂന്നുദിവസംകൊണ്ട് കേരളത്തിൽ പെയ്തത് ഒരുമാസം കൊണ്ട് പെയ്യേണ്ട മഴയെന്ന് വിദഗ്ധർ. വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വൻദുരന്തങ്ങൾ സൃഷ്ടിച്ചതെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഫഹദ് മർസൂക് പറഞ്ഞു. വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴകാരണം ഭൂമിയിൽ വെള്ളമിറങ്ങി ജലബോംബുപോലെയാക്കി മാറ്റും. അതാണ് വൻദുരന്തങ്ങൾ ഉണ്ടാകുന്നതിന് കാരണം.
ആലത്തൂർ -40, ഒറ്റപ്പാലം -33, വടകര, മണാർകാട് -30, വൈത്തിരി -29, അമ്പലവയൽ -26 സെന്റിമീറ്റർവീതം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. വൈത്തിരി, അമ്പലവയൽപോലുള്ള സ്ഥലങ്ങൾക്കടുത്ത ഉൾക്കാടുകളിൽ ഇതിൽക്കൂടുതൽ മഴപെയ്തിരിക്കാനും സാധ്യതയുണ്ട്. എന്നാൽ, കൃത്യമായ കണക്കുകൾ ഇല്ല.
മുൻവർഷവും ഇതുപോലെ കനത്ത മഴപെയ്തിരുന്നു. എന്നാൽ, ഇപ്രാവശ്യം മേഖലകൾ മാറി. ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, എറണാകുളം ജില്ലയിലാണ് കഴിഞ്ഞവർഷം മഴ കൂടുതലായിപെയ്തത്. ഇത്തവണ വയനാട്, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിലാണ് കൂടുതൽ മഴപെയ്തത്. 2018 ഓഗസ്റ്റ് എട്ടിനും ഇവിടങ്ങളിൽ മഴപെയ്തിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മേഖലകളിൽ ഇപ്പോൾ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിൽ കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടി മഴപെയ്തു. അതിനാലാണ് പലപ്രദേശങ്ങളും വെള്ളത്തിലായത്.
അതേ സമയം വൻദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ ആശങ്കകൾ സൃഷ്ടിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കനത്ത മഴയും ദുഷ്കരമായ വഴിയുമാണ് രക്ഷാപ്രവർത്തകർക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്നും കവളപ്പാറയിലേക്ക് ഏകദേശം പതിനഞ്ച് കിലോമീറ്ററോളം വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായത്.
കവളപ്പാറയിലേക്ക് പോകുന്ന വഴിയിലെ റോഡിന് ഇരുവശവും മണ്ണിടിച്ചൽ രൂക്ഷമാണ്. അവിടേക്ക് എത്തുന്നതിനിടെ വാഹനത്തിന് മുകളിൽ മൺകൂനകൾ വീണ് അപകമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രദേശത്ത് മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ കവളപ്പാറയിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ സേനയടക്കം തീരുമാനങ്ങൾ എടുക്കാനാകുകയുള്ളു.
കവളപ്പാറയിൽ ഉരുൾപൊട്ടലിൽപ്പെട്ട് കാണാതായവർക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. ഉരുൾപൊട്ടലിൽ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. മുപ്പതിലധികം വീടുകൾ മണ്ണിനിടയിൽ ഉണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.
മലപ്പുറത്ത് വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. നാലു പേര്‍ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഓടി രക്ഷപെടാൻ ശ്രമിക്കുന്ന ആളുകൾ മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം. കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
https://www.facebook.com/Malayalivartha


























