മഴക്കെടുതി അനുഭവിക്കുന്ന വയനാട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി നാളെ എത്തും; വയനാടിന് വേണ്ടുന്ന സഹായങ്ങൾ നൽകാമെന്ന് പ്രധാന മന്ത്രിയുടെ ഉറപ്പ്

തോരാത്തമഴയില്‍ വലയുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമായി രാഹുല്‍ഗാന്ധി എം പി നാളെ എത്തും. നാളെ വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തുമെന്നാണ് പുറത്തു വരുന്ന വിവരം. കോണ്‍ഗ്രസ് നേതാക്കളാണ് ഇത് സംബന്ധിച്ചു വിവരങ്ങൾ നൽകിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം നടത്തുക. മലപ്പുറം സന്ദർശിച്ച ശേഷം വയനാട്ടിലേക്കു പോകുമെന്നാണ് കരുതുന്നത്. സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍ രാഹുല്‍ എത്തുമോയെന്ന കാര്യം സംശയമാണ്. നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാകും എന്ന് കരുതി അധികൃതര്‍ രാഹുലിന്റെ വരവ് തടഞ്ഞിരുന്നു. കാലവര്‍ഷക്കെടുതി ഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് വയനാട്.സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ ഇന്നലെ തന്നെ വയനാടിന്റെ എം പി രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തിയിരുന്നു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച രാഹുല്‍ ഗാന്ധി അടിയന്തര സഹായങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ ഉരുള്‍പൊട്ടലും, വെളളപ്പൊക്കവും രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പെടുത്തി. ടെലിഫോണിലൂടെയായിരുന്നു രാഹുല്‍ പ്രധാനമ ന്ത്രിയുമായി സംസാരിച്ചത്. തന്റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ സ്ഥിതിയാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി രാഹുലിനു ഉറപ്പു നൽകിയിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിലേയും വയനാട്ടിലേയും നിലവിലെ അവസ്ഥ താൻ നിരീക്ഷിച്ചു വരിയാണെന്നും മുഖ്യമന്ത്രിയുമായും വയനാട് കളക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തൻറെ ചിന്തയിലും പ്രാര്‍ഥനയിലുമെന്ന് രാഹുല്‍ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇവിടേയ്ക്ക് എത്തി ചേരാനുള്ള അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. കനത്തമഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മാത്രമല്ല കേരളത്തിലെ നാട്ടുകാരോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും സര്‍ക്കാര്‍ ഇതര സംഘടനകളോടും വയനാട്ടില്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ട എല്ലാ സഹായങ്ങളും നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുനരിധിവാസ പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനെല്ലാം പുറമെ രാഹുൽ നാളെ കേരളത്തിൽ എത്തും.
അതേ സമയം കനത്തമഴ തുടരുന്നതിനാൽ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു. ജെസിബി പോലുള്ളവ എത്തിച്ചാല്‍ മാത്രമേ ഇനി കാര്യക്ഷമമായി എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ. മനുഷ്യസാധ്യമായ അവസ്ഥയില്‍ അല്ല പ്രദേശത്തിന്റെ കിടപ്പെന്ന് രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു. ഇന്ന് രാവിലെ പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























