കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. രാവിലെ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം

കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. രാവിലെ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.
8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിര്‍ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.പനമരം, കോട്ടത്തറ, പടിഞ്ഞാറേത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ചു.
ബാണാസുരസാഗര്‍ ഡാം ജലനിരപ്പ്/ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ക്കായികണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്ബര്‍:9496011981,04936 274474 (ഓഫീസ്) അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്റര്‍ഫോണ്‍: 1077
കർണ്ണാടകയിലെ കബിനി അണക്കെട്ടിൽ നിന്ന് നിലവിൽ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാൾ അധികം ജലം ഈ വർഷം കബിനി അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുമുണ്ട്.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ട് . കവളപ്പാറയിലും കാസർകോടും കനത്തമഴ തുടരുകയാണ്. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്.
കവളപ്പാറയിലേയ്ക്കുള്ള കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം പുത്തുമലയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ പുത്തുമലയിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. പയ്യന്നൂര്‍ മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് വെളുത്തേരി കൃഷ്ണന്‍ മരിച്ചു. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. എന്നാൽ പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ഇടങ്ങളിൽ മഴയ്ക്കു കുറവുണ്ട്.
എന്നാൽ മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് തോത് കുറയുന്നതിനാൽ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അതിനാൽ മുൻപു സൂചിപ്പിച്ച ജാഗ്രത നിർദ്ദേശം പിൻവലിച്ചതായും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കാട്, പാലക്കാട്,വയനാട്, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളാലാണ് റെഡ് അലർട്ട്. കനത്ത മഴയെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കി. അതേസമയം, ആലപ്പുഴ വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചു
പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഇങ്ങനെ
ഇടുക്കിയിൽ ജലനിരപ്പ് 2335.86 അടി;
കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഇടുക്കി അണക്കെട്ടിൽ 2335.86 അടി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 2401 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ അണക്കെട്ടിൽ ഇപ്പോൾ 34.41 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.
പമ്പ അണക്കെട്ടിൽ 977.40 മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലെ പരമാവധി ശേഷിയുടെ 60.68 ശതമാനമാണ് ഇത്. കഴിഞ്ഞ വർഷം 986.20 അടി ആയിരുന്നു ഈ സമയത്തെ ജലനിരപ്പ്.
കക്കി ആനത്തോട് അണക്കെട്ടിൽ ഇപ്പോൾ 34.05 ശതമാനം വെള്ളമാണ് ഉള്ളത്. 954.91 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ സമയത്ത് നൂറ് ശതമാനം വെള്ളമുണ്ടായിരുന്ന അണക്കെട്ടാണിത്.
ഷോളയാറിൽ 800.01 മീറ്ററാണ് ജലനിരപ്പ്. 45 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടമലയാറിൽ 145.34 മീറ്ററാണ് ജലനിരപ്പ്. 44.61 ശതമാനം വെള്ളമുണ്ട്.
കുറ്റ്യാടി(കക്കയം) അണക്കെട്ടിൽ ഇപ്പോൾ 757.65 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. പൂർണ്ണ സംഭരണ ശേഷിയിലെത്തിയതിനാൽ ഈ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്. ബാണാസുരസാഗർ അണക്കെട്ടിൽ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഏത് നിമിഷവും ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കിക്കളയേണ്ടി വരും. നിലവിൽ 99.62 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.
പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 420.5 മീറ്ററാണ് ജലനിരപ്പ്. 70.94 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 423.980 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയാൽ അണക്കെട്ടിലെ പൂർണ്ണസംഭരണ ശേഷിയാകും.
https://www.facebook.com/Malayalivartha


























