വി ജെ ടി ഹാൾ ഇനി മുതൽ അയ്യൻങ്കാളി ഹാൾ ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടാൻ തീരുമാനം. അയ്യങ്കാളി ജയന്തി ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർണ്ണായകമായ പ്രഖ്യാപനം നടത്തിയത്. അയ്യങ്കാളിയുടെ ശബ്ദം കൊണ്ടും സാമീപ്യം കൊണ്ടും ശ്രദ്ധേയമായ വിജെടി ഹാളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതാണ് ഉചിതമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പഴയ ശബ്ദം തിരിച്ചു പിടിക്കാന്‍ നമുക്കു കഴിയുകയാണെങ്കിൽ ഈ ഹാളില്‍ അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങി നില്‍ക്കുമെന്നും അത്തരമൊരു ഹാളിന് വിക്‌റ്റോറിയ ജൂബിലി ഹാളെന്ന പേരാണോ ഉചിതമെന്ന് പലരും സമൂഹത്തില്‍ സംശയിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു . ആ സംശയത്തിന്റെ കൂടെയാണ് സര്‍ക്കാരും ഉള്ളതെന്നും ഈ ഹാളിന് അയ്യങ്കാളിയുടെ നാമധേയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിജെടി ഹാള്‍ അയ്യങ്കാളി ഹാള്‍ എന്ന് പേരുമാറ്റാന്‍ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ വ്യക്താമാക്കി. സത്രീ, ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് വരെ നവോത്ഥാന മുന്നേറ്റം തുടരാന്‍ തന്നെയാണ് തീരുമാമെന്നും മുഖ്യമന്ത്രി പറഞ്ഞു . 123 വര്‍ഷത്തെ പഴക്കവും ഏറെ ചരിത്രപ്രാധാന്യമുള്ള ഹാളിനാണ് നവോത്ഥാന നായകന്റെ പേര് നല്‍കുന്നത്.1896 ജനുവരി 25ന് ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് വി ജെ ടി ഹാള്‍ ഉദ്ഘാടനം ചെയ്തത്. ഒരേക്കര്‍ സ്ഥലവും 35,000 രൂപയും ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സംഭാവന നല്‍കി. തിരുവിതാംകൂറിലെ ആദ്യ നിയമ സഭാമന്ദിരമെന്ന നിലയിലും ഹാള്‍ പ്രശസ്തമാണ്.
https://www.facebook.com/Malayalivartha


























