ഭീകരാക്രമണ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കി കേരള സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും കേന്ദ്രനാവിക സേനയും... കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ വ്യാപക തെരച്ചില്‍ ആരംഭിച്ചു, വേളാങ്കണ്ണിയില്‍ കര്‍ശന സുരക്ഷ

കേരളാ തമിഴ്‌നാട് തീരങ്ങള്‍ ഭീകരാക്രമണ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍. ഒരു തരത്തിലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് കേരള സര്‍ക്കാരും തമിഴ്‌നാട് നര്‍ക്കാരും കേന്ദ്രനാവിക സേനയും ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ എന്‍ഐഎയും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താണ് റെയ്ഡ്. ഈ മേഖലയിലെ വീടുകളും, ഫ്‌ളാറ്റുകയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്.
പരിശോധന നടക്കുന്ന മേഖലകളില്‍ തമിഴ്‌നാട് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജെന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പോലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പുറമേ കര്‍ണ്ണാടക, ആന്ധ്ര, പുതുച്ചേരി, ദല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം പാലിക്കുന്നുണ്ട്.
അതേസമയം പാക്കിസ്ഥാനില്‍ കമാന്‍ഡോ പരിശീലനം ലഭിച്ച ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയേക്കുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം. അതിര്‍ത്തി സംരക്ഷണ സേനയും നാവിക സേനയും തീരസംരക്ഷണ സേനയും സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കടലിലൂടെയുള്ള ആക്രമണത്തിന് പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്രീക്ക് മേഖലയിലെ ഇന്ത്യന്‍ ഭാഗത്ത് ഹരാമ നാലയില്‍ പാകിസ്ഥാന്റെ 2 ഒഴിഞ്ഞ ബോട്ടുകള്‍ അതിര്‍ത്തി സംരക്ഷണ സേന കഴിഞ്ഞ ദിവസം കണ്ടെത്തുകയും ചെയ്തു. നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും ജയ്‌ഷെ മുഹമ്മദ് ഭീകരരാണെന്നും ഇവര്‍ക്കു പിന്തുണയുമായി നൂറിലധികം പ്രത്യേക ദൗത്യ സേനാ (എസ്എസ്ജി) കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ സേനയ്ക്കുള്ള ഇന്റിലിജന്‍സ് വിവരം. സര്‍ക്രീക് മേഖലയിലെ പാക്ക് പ്രദേശത്ത് എസ്എസ്ജി കമാന്‍ഡോകളെ വിന്യസിച്ചതായി നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ 10 പേരെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യന്‍ സേന വധിച്ചിരുന്നു. നുഴഞ്ഞുകയറ്റ സാധ്യത കണക്കിലെടുത്ത്, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖം, ദീന്‍ദയാല്‍ തുറമുഖം എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുറമുഖങ്ങളിലേക്കു വരാനിരിക്കുന്ന കപ്പലുകളുടെ കമ്പനികള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. ഭീകരരില്‍ അഫ്ഗാന്‍ സ്വദേശികളുമുണ്ടെന്നാണു സൂചന. പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ പേരില്‍ കശ്മീരില്‍ അക്രമം അഴിച്ചുവിടാനുള്ള ഭീകരരുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് സേനാ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തി കടക്കുന്നതിനു മുന്നോടിയായി ഭീകരര്‍ നിലയുറപ്പിക്കുന്ന താവളങ്ങള്‍ (ടെറര്‍ ലോഞ്ച് പാഡ്) ഇന്ത്യന്‍ സേനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം താവളങ്ങള്‍ക്കെതിരെയാണു 2016 സെപ്റ്റംബറില്‍ സേന മിന്നലാക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha


























