ടി.ഒ സൂരജ് അറസ്റ്റില്‍; പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്‌റ്റിൽ; അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി സൂരജ് ഉൾപ്പടെ നാലുപേരെ അറസ്റ്റ് ചെയ്തു

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്‌റ്റിൽ. ടി.ഒ സൂരജിന് പുറമെ കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ അസിസ്‌റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരാണ് അറസ്‌റ്റിലായ മറ്റു പ്രമുഖർ. വിജിലൻസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടി. ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. എന്നാൽ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദേശീയ പാതാ വിഭാഗത്തെ ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനെ കൊണ്ടാണ് പാലം നിർമ്മിച്ചത്. ഇത് അഴിമതിക്ക് വേണ്ടിയാണെന്നാണ് കണ്ടെത്തൽ . ഇബ്രാഹിം കുഞ്ഞിനോട് ഇക്കാര്യം വിജിലൻസ് സംഘം അന്വേഷിച്ചിരുന്നു . ഇത് സംബന്ധിച്ച ഫയൽ പലവട്ടം ഇബ്രാഹിം കുഞ്ഞിന്റെ മുമ്പിൽ വന്നിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരും കോഴ കൈപറ്റിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പദധതിയിലെ കരാറുകാരായ ആർ ഡി എസിന്റെയും സുമിത് ഗോയലിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് സംഘം പരിശോധിച്ചത്. ഇതിൽ നിന്നാണ് അവർ പണം നൽകിയതിന്റെ കണക്കുകൾ വ്യക്തമായത്.
കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയൽ. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും പണം കൈമാറിയത്. ടെണ്ടർ നടപടിക്രമത്തിലും ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ടി. ഓ സൂരജുമായി സുമിത് ഗോയൻ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സൂരജ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. ചില കാര്യങ്ങൾ ചോദിക്കാൻ വേണ്ടി മാത്രമാണ് തന്നെ വിളിപ്പിച്ചതെന്ന് സൂരജ് പറഞ്ഞു.
കേരളം മുഴുവൻ പാലങ്ങളും റോഡുകളും നിർമ്മിക്കപ്പെട്ടു. പാലങ്ങൾക്ക് അപ്രോച്ച് റോഡുകളും ഉണ്ടായി. എന്നാൽ ഇക്കാലത്ത് നിർമ്മിച്ച പല നിർമ്മിതികളിലും വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. പാലാരിവട്ടത്തിന് പിന്നാലെ ഗോശ്രീ പാലത്തിലും തകരാർ കണ്ടെത്തി. റോഡിൽ വിള്ളൽ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതിന് പിന്നിലും അഴിമതിയുണ്ടെന്ന് വ്യക്തമാണ്.
അതേസമയം പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ വിജിലൻസ് കോഴ ഡയറി കണ്ടെത്തിയിരുന്നു . പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയിൽ നിന്നാണ് കോഴയുടെ വിശദാംശങ്ങൾ അടങ്ങിയ ഡയറി വിജിലൻസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























