അയ്യപ്പ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തു; പ്ലാസ്റ്റിക് കവറിൽ മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം; മലപ്പുറം വളാഞ്ചേരിയില്‍ ക്ഷേത്രം ആക്രമിച്ച എടയൂര്‍ സ്വദേശി അറസ്റ്റിൽ

മലപ്പുറം വളാഞ്ചേരിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാൾ പൊലീസ് പിടിയിൽ. എടയൂര്‍ സ്വദേശി രാമകൃഷ്ണനാണ് പോലീസ് പിടിയിലായത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു. കേസില്‍ കസ്റ്റഡിയിലെടുത്ത രാജനെ പൊലീസ് വെറുതെ വിട്ടു.
രാമകൃഷ്ണനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനെയായിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. രാമകൃഷ്ണനോടൊപ്പമാണ് രാജന്‍ ജോലി ചെയ്യുന്നത്. ഈ സമയത്ത് ക്ഷേത്രത്തെ ആക്രമിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നോ എന്നറിയാനാണ് രാജനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. രാജന് വിഷയത്തെ കുറിച്ച് ഒന്നുമറിയാത്തതിനാലാണ് വിട്ടയച്ചത്.
ആഗസ്റ്റ് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. കരേക്കാട് നെയ്തലപ്പുറം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും പ്രതിഷ്ഠയും തകര്‍ക്കുകയുമായിരുന്നു. വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാമകൃഷ്ണൻ പിടിയിലായത്. ആരാധനാലയം തകര്‍ത്ത് മതസ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിനെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞിരുന്നു. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പുനരുദ്ധരിച്ച് പൂജ തുടങ്ങിയത്.
https://www.facebook.com/Malayalivartha























