വണ്ടിയുള്ളവന്‍ പെട്ടു... മക്കള്‍ക്ക് വണ്ടിയും കൊടുത്ത് പറഞ്ഞു വിടുന്ന മാതാപിതാക്കള്‍ ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ കാല്‍ ലക്ഷം രൂപ ഒറ്റയടിക്ക് പോകുകയും അകത്താകുകയും ചെയ്യും; ഹെല്‍മറ്റില്ലെങ്കില്‍ ഹെല്‍മറ്റിന്റെ ഇരട്ടി തുക പിഴ; വെള്ളമടിച്ച് വണ്ടിയോടിച്ചാല്‍ ഒരു വര്‍ഷം കുടിക്കാനുള്ള പണം പോകും

ഉപദേശിച്ചുപദേശിച്ചു സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും മടുത്തു. എന്നിട്ടും റോഡിലെ നിയമ ലംഘനം സര്‍വ സാധാരണമായി നടക്കുകയാണ്. രോഗങ്ങളെക്കാളുപരി കേരളം നേരിടുന്ന വലിയ പ്രശ്നമാണ് വാഹനാപകടങ്ങള്‍. വലിയ ജനസാന്ദ്രതയും വാഹന സാന്ദ്രതയുമുള്ള കേരളത്തില്‍ പ്രതിവര്‍ഷം 40,000 ഓളം റോഡപകടങ്ങളാണ് ഉണ്ടാകുന്നത്. 50,000 ഓളം ആളുകളെ ഈ അപകടങ്ങള്‍ നേരിട്ട് ബാധിക്കുകയും 4,000 ആളുകള്‍ മരണമടയുകയും ചെയ്യുന്നു. റോഡില്‍ സമയം ലാഭിക്കാന്‍ ശ്രമിക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. അപകടമുണ്ടായി ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് കൊണ്ടാണ് പലപ്പോഴും മരണമുണ്ടാകുന്നത്. അപകടങ്ങള്‍ നടന്നാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അപകടം നടന്നുള്ള ആദ്യത്തെ മണിക്കൂറുകള്‍ ഏറെ പ്രധാനമാണ്. ഈ ഗോള്‍ഡനവറിനുള്ളില്‍ അപകടം പറ്റിയ ആളിനെ വൈദഗ്ധ്യവും സൗകര്യവുമുള്ള ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ രക്ഷാ പ്രവര്‍ത്തനത്തോടൊപ്പം തന്നെ പ്രധാനമാണ് ശ്രദ്ധയും.
റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമാണ് റോഡിലെ നിയമം ലംഘിക്കുക എന്നത്. അതിനാല്‍ തന്നെ കനത്ത പിഴയാണ് വലിയ ബോധവത്ക്കരണം എന്നാണ് കണ്ടെത്തല്‍. പോക്കറ്റ് കാലിയായാല്‍ എല്ലാവരും മര്യാദയ്ക്ക് വണ്ടിയോടിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കൈയ്യില്‍ വണ്ടി കൊടുത്തു വിടില്ല. ഇന്നു മുതല്‍ വലിയ പിഴയാണ് ചുമത്തുന്നത്. നവീകരിച്ച കേന്ദ്രമോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴത്തുക ഇന്നുമുതലാണ് സംസ്ഥാനത്ത് ഈടാക്കുന്നത്. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി മൂന്നുമുതല്‍ കര്‍ശന പരിശോധന നടപ്പാക്കുത്. പോക്കറ്റില്‍ പണമില്ലെങ്കില്‍ കാര്‍ഡ് വഴിയും പിഴ നല്‍കാം.
കൂടിയ നിരക്കുള്ള പിഴകള്‍ ഈടാക്കാന്‍ പി.ഒ.എസ്. മെഷീനുകള്‍ ഏര്‍പ്പാടാക്കുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും പണമടയ്ക്കാം. ആര്‍.ടി. ഓഫീസുകളിലും പണം അടയ്ക്കാം. പിഴ അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നേരിടണം. ലൈസന്‍സ് റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കുറ്റക്കാര്‍ റിഫ്രഷര്‍ കോഴ്സും സാമൂഹ്യസേവനവും നടത്തണം. ഇതിനായി ആരോഗ്യവകുപ്പുമായും സാമൂഹ്യനീതി വകുപ്പുമായി ആലോചിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഹെല്‍മെറ്റ്/സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ 1000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുകയാണെങ്കില്‍ ആറുമാസം തടവും 10,000 രൂപ പിഴയുമുണ്ടാകും. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കും. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നുമാസം തടവും 4000 രൂപ പിഴയും ലഭിക്കും.
ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപയാണ് പിഴ ഈടാക്കുന്നത്. വാഹനം നല്‍കിയ ഉടമയ്ക്ക് 5000 രൂപ പിഴ ലഭിക്കും. ഫിറ്റ്നസ്സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ വാലിഡിറ്റി എന്നിവയ്ക്ക് 10,000 രൂപയാണ് പിഴ ലഭിക്കുന്നത്.
അമിതവേഗം 2000 മുതല്‍ 4000 രൂപ ലഭിക്കും. ഇത് ആവര്‍ത്തിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ചരക്കുവാഹനത്തില്‍ അമിത ഭാരം കയറ്റിയാല്‍ 20,000 രൂപയാണ് പിഴ. അപകടകരമായ ഡ്രൈവിങ് നടത്തിയാല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിയും രണ്ടും കൂടെയോ ലഭിക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചാല്‍ രക്ഷകര്‍ത്താക്കള്‍ ഉത്തരം പറയേണ്ടി വരും. രക്ഷിതാക്കള്‍ അല്ലെങ്കില്‍ വാഹന ഉടമ 25000 രൂപ പിഴയോ മൂന്ന് വര്‍ഷം തടവോ നേരിടണം. മാത്രമല്ല രജിസ്ട്രഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. അതോടൊപ്പം വാഹനം ഓടിച്ച വ്യക്തിക്ക് 25 വയസിനു ശേഷമേ ലൈസന്‍സിന് അപേക്ഷിക്കാനും സാധിക്കൂ. കേള്‍ക്കുമ്പോള്‍ സാധാരണ കൊള്ളാമെന്ന് തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ വണ്ടിയെടുക്കേണ്ടി വരില്ല. അതെ നിയമം ലംഘിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും ശ്രദ്ധിക്കാം.
https://www.facebook.com/Malayalivartha

























