സുനന്ദാ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെ കുരുക്കിലാക്കി മൊഴി; തരൂരും പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായിയില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നു:- ഇവരുടെ ബന്ധം അറിഞ്ഞ സുനന്ദ പുഷ്‌കര്‍ അസ്വസ്ഥയായിരുന്നെന്നും, പൊതുതിരഞ്ഞെടുപ്പിന് ശേഷം തരൂര്‍ വിവാഹമോചനം നേടിയേക്കുമെന്ന് സുനന്ദ കരഞ്ഞുപറഞ്ഞുവെന്നും സുഹൃത്ത്

സുനന്ദാ പുഷ്‌കര്‍ കേസില്‍ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസിൽ കോണ്‍ഗ്രസ് എം പി ശശി തരൂരിനെ കുരുക്കിലാക്കുന്ന ഗുരുതര ആരോപണങ്ങളായിരുന്നു സുനന്ദയുടെ സുഹൃത്തിന്റെ മൊഴി. തരൂരും പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായിയില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നെന്നും ഇവരുടെ ബന്ധം അറിഞ്ഞ സുനന്ദ പുഷ്‌കര്‍ അസ്വസ്ഥയായിരുന്നെന്നുമുള്ള സുനന്ദയുടെ സുഹൃത്തിന്റെ മൊഴി പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു. 2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മാധ്യമപ്രവര്‍ത്തക കൂടിയായ സുഹൃത്ത് നളിനി സിങ്ങിന്റെ മൊഴിയാണ് അതുല്‍ കോടതിയില്‍ വായിച്ചതെന്ന് ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തനിക്ക് സുനന്ദയെ മൂന്നു നാലു വര്‍ഷമായി അറിയാമായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി സ്വകാര്യജീവിതത്തിലെ കാര്യങ്ങള്‍ തന്നോട് പങ്കുവെക്കാന്‍ ആരംഭിച്ചിരുന്നു. തരൂരുമായുള്ള സുനന്ദയുടെ ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു. തരൂരും മെഹറും മൂന്നുരാത്രി ഒരുമിച്ച് കഴിഞ്ഞെന്നും തന്നോടു പറഞ്ഞിരുന്നു. മരിക്കുന്നതിന് തൊട്ടുതലേന്ന് സുനന്ദ ഫോണില്‍ വിളിച്ചിരുന്നു. തരൂരും മെഹറും പ്രണയാര്‍ദ്രമായ സന്ദേശങ്ങള്‍ പങ്കുവെച്ചെന്നു പറഞ്ഞ് കരഞ്ഞു. പൊതുതിരഞ്ഞെടുപ്പിനു ശേഷം തരൂര്‍ സുനന്ദയില്‍നിന്ന് വിവാഹമോചനം നേടിയേക്കുമെന്നായിരുന്നു സന്ദേശം. ഈ തീരുമാനത്തിന് തരൂരിന്റെ കുടുംബത്തിന്റെ പിന്തുണയുമുണ്ടായിരുന്നു- നളിനിയുടെ മൊഴിയില്‍ പറയുന്നു. ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് വാദം നടന്നത്. സുനന്ദയുടെയും തരൂരിന്റെയും മൂന്നാമത്തെ വിവാഹമായിരുന്നു ഇതെന്നും മാനസികപീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു.
അതേ സമയം ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച കേസില്‍ ശശി തരൂരിന്റെ മേല്‍ കൊലപാതകക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. മരണത്തിന് മുമ്പ് സുനന്ദ പുഷ്‌കര്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ആലോചിച്ചിരുന്നതായും പൊലീസ് ശനിയാഴ്‌ച പ്രത്യേക കോടതിയെ അറിയിച്ചു. സുനന്ദയും ഭര്‍ത്താവ് തരൂരും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ദുബായില്‍ പോയപ്പോഴും കലഹിക്കാറുണ്ടായിരുന്നുവെന്ന് വീട്ടുജോലിക്കാരന്റെ മൊഴിയിലുണ്ട്. ഒരിക്കല്‍ നിയന്ത്രണം വിട്ട സുനന്ദ തരൂരിനെ അടിച്ചു. പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍തരാറിനു പുറമെ 'കാറ്റി' എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന സ്‌ത്രീയുടെ പേരിലും ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഐപിഎല്‍ ഇടപാട് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്താന്‍ സുനന്ദ ആലോചിച്ചിരുന്നതായും ജോലിക്കാരന്റെ മൊഴിയുണ്ട്. സുനന്ദ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി അവരുടെ സുഹൃത്തുക്കളുടെയും മാധ്യമപ്രവര്‍ത്തക നളിനി സിങ്ങിന്റെയും മൊഴികളില്‍നിന്ന് വ്യക്തമാണ്.
സുനന്ദയുടെ ശരീരത്തില്‍ ആല്‍പ്രസോളം എന്ന മരുന്ന് കുത്തിവച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍സംഘത്തിന്റെ അഭിപ്രായം- പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. അതേ സമയം മരണ കാരണം ആത്മഹത്യയല്ലെന്നും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങൾകൊണ്ടാണെന്നും മെഡിക്കൽ പരിശോധനയിൽ പറയുന്നുണ്ടെന്നും അതിനാൽ എങ്ങനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന് പറയാനാകുമെന്നും തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് പഹ്‌വ ചോദിച്ചു. തെളിവുകളുടെ മുക്കുംമൂലയും മാത്രമാണ് പ്രോസിക്യൂഷൻ വായിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. .അതേസമയം, സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സഹോദരൻ ആശിഷ് ദാസ് കോടതിയിൽ മൊഴി നല്‍കി. കേസില്‍ ഒക്ടോബറില്‍ വാദംകേള്‍ക്കല്‍ തുടരും.
https://www.facebook.com/Malayalivartha

























