ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര തർക്കത്തിലേക്ക് സർക്കാരില്ല; തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശായി ബാല സദനം പ്രവർത്തിക്കുന്ന കെട്ടിടം ആർ.എസ്.എസ് കൈയേറിയിട്ടും സർക്കാർ ഇടപെടുന്നില്ല
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശായി ബാല സദനം പ്രവർത്തിക്കുന്ന കെട്ടിടം ആർ.എസ്.എസ് കൈയേറിയിട്ടും സർക്കാർ ഇടപെടുന്നില്ല. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അധികൃതർ പോലീസിന് കത്ത് നൽകിയിട്ടും നടപടിയില്ല. അതിനിടെ വസ്തു യഥാർത്ഥ അവകാശികൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡി.സി.സി രംഗത്തെത്തി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുഞ്ചിറ മഠം സ്വാമിയാരുടെ കെട്ടിടം സർക്കാരിന് ഒഴിപ്പിക്കാൻ താത്പര്യമുണ്ടെങ്കിലും ശബരിമലക്ക് ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസ് ഇടപെടൽ നടത്തി വിവാദമുണ്ടാക്കാൻ സർക്കാരിന് താത്പര്യമില്ല. സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മേധാവി സർക്കാരിന് വിശ്വസ്തനാണ്. അതുകൊണ്ടു തന്നെ വിവാദത്തിൽ സർക്കാരിനെ ഭാഗമാക്കാൻ അദ്ദേഹം തയാറല്ല. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ മരണം വരെ സമരം എന്ന നിലപാടാണ് പുഷ്പാജ്ഞലി സ്വാമിയാർ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോലീസിനെ കയറ്റി വട്ടിയൂർക്കാവ് ഉപതെരഞ്ഞടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ ബി ജെ പി ആലോചിക്കുന്നുണ്ട്. കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഇനിയൊരു തെരഞ്ഞടുപ്പിനില്ലെന്ന കർശന നിലപാടിലാണ് കുമ്മനം. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന് വട്ടിയൂർക്കാവിൽ മത്സരിക്കാൻ അതിയായ ആഗ്രഹമുണ്ട്. ശബരിമലയിലെ ബിജെപി നിലപാട് പൊളിഞ്ഞ സാഹചര്യത്തിൽ അവർ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ കരുവാക്കുമെന്ന ഭയം സി പി എമ്മിനുണ്ട്.
കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനമായി പ്രവർത്തിക്കുന്ന കെട്ടിടം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമിയാണെന്നും ഇത് മുഞ്ചിറ മഠത്തിന്റെ പേരിലാണെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പുഷ്പാജ്ഞലി സ്വാമിയാർ പറഞ്ഞു. കെട്ടിടം തിരികെ കിട്ടാൽ അദ്ദേഹം നിരാഹാര സമരം നടത്തിയിരുന്നു.
തഹസിൽദാറുടെ റിപ്പോർട്ടിൻ പ്രകാരം ഭൂമി മുഞ്ചിറ മoത്തിന്റെതാണ്. കെട്ടിടത്തിന്റെ രേഖകൾ, വൈദ്യുതി കണക്ഷൻ എന്നിവ പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ്. ക്ഷേത്രത്തിന്റെ ആവശ്യത്തിനായി രാജഭരണ കാലത്ത് നൽകിയ ശ്രീപണ്ടാരം വക ഭൂമിയാണെന്ന് തഹസിൽദാറുടെ റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് താമസിക്കാനും പൂജകൾ നടത്താനും നല്കിയ കെട്ടിടം സ്വാമിയാർക്ക് തിരികെ നല്കാൻ ആർ.എസ്.എസ് തയ്യാറാകണമെന്നാണ് ആവശ്യം. മുഞ്ചിറ മഠം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലാണ്.
സമാധാനപരമായി സമരം ചെയ്ത സ്വാമിയുടെ സമരപന്തൽ പൊളിച്ചതോടെയാണ് സമരം വിവാദമായത്. സമരത്തിന് പിന്തുണ നല്കുന്നതായി ഡി സി സി പ്രഖ്യാപിച്ചു. അതേസമയം അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തെ സമരഭൂമിയാക്കാൻ പോലീസ് സമ്മതിക്കില്ല.
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സർക്കാർ ഇടപെടൽ വൈകുന്നതിൽ വട്ടിയൂർക്കാവ് ഉപതെരഞ്ഞടുപ്പും ഒരു ഘടകമാണ്. ആവശ്യമില്ലാത്ത വിവാദങ്ങളിൽ ഇടപെട്ട് മോശമാക്കാൻ സർക്കാർ തയ്യാറല്ല.
https://www.facebook.com/Malayalivartha