പി എസ് സിയും സർക്കാരും പറ്റിച്ചു; ചോദ്യങ്ങൾ മലയാളത്തിലാവില്ല ; പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ വിദൂരത്തിൽ
പി എസ് സിയും സർക്കാരും ഒത്തു കളിച്ചു. പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ കുറവാണ്. മലയാളത്തിൽ പരീക്ഷകൾ നടത്താൻ പ്രായോഗിക വശം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് പി എസ് സി പറഞ്ഞതിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. മാധ്യമങ്ങളെയും പി എസ് സിക്ക് മുന്നിൽ സമരം നടത്തുന്നവരെയും പറ്റിക്കാനുള്ള അടവാണ് പി എസ് സി സ്വീകരിച്ചത്. സർവകലാശാലാ തലത്തിലാണ് പിഎസ് സി പരീക്ഷക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്നത്. സർവകലാശാലാ അധ്യാപകർക്ക് മലയാളത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കാൻ ഒരു വൈഷമ്യവുമില്ല. എന്നിട്ടും പി എസ് സി സർവകലാശാലയെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ഇക്കാര്യം പഠിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്യുന്നു.
ഒരു ഭരണഘടനാ സ്ഥാപനമാണ് പി എസ് സി . മാതൃഭാഷയിൽ ഭരണം നടത്താനായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനാണ് അത് പ്രവർത്തിക്കുന്നത് . അതിനാണ് മാതൃഭാഷയെ ഭരണഭാഷയാക്കുന്നത്. മാതൃഭാഷ ഭരണഭാഷയാകുന്നതോടെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതും മാതൃഭാഷയിലൂടെ വേണം. അതിനാൽ ആരും ആവശ്യപ്പെടാതെ തന്നെ മലയാളത്തിലും ചോദ്യങ്ങൾ ലഭ്യമാക്കുക എന്നത് പി എസ് സി യുടെ ഭരണഘടനാപരമായ ഒന്നാമത്തെ ബാധ്യതയാണ്. പി എസ് സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് സർക്കാരാണ്. പി എസ് സിയെ കൊണ്ട് ഒരു കാര്യം തീരുമാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഒരു നിർദ്ദേശം നൽകിയാൽ മതിയാകും. അതിന്പകരം സാംസ്കാരിക നായകരെ കൊണ്ട് സമരം നടത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള പി എസ് സി ചോദ്യങ്ങൾ തയ്യാറാക്കേണ്ടത് ഇംഗ്ലിഷിലല്ല , മലയാളത്തിലാണ്. അപ്പോൾ മാത്രമേ കേരളവും കേരളത്തിലെ ജനജീവിതവും വൈജ്ഞാനിക മണ്ഡലവും ചരിത്രവും സംസ്കാരവും കേന്ദ്രസ്ഥാനത്തിലേക്ക് കടന്നു വരൂ. ഇംഗ്ലിഷിലാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെങ്കിൽ കേന്ദ്രസ്ഥാനം കേരളം ആവുകയില്ല. കേരളത്തിലെ ഭരണനിർവഹണത്തിന് ഉദ്യോഗസ്ഥർ കേരളം എന്ന കേന്ദ്രത്തെയാണല്ലോ തിരിച്ചറിഞ്ഞിരിക്കേണ്ടത്. അതു കൊണ്ട്, ചോദ്യങ്ങൾ മലയാളത്തിൽ തയ്യാറാക്കി മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്തു നൽകുകയാണ് വേണ്ടത്.
ശാസ്ത്ര സാങ്കേതിക പദങ്ങൾ വിവർത്തനം ചെയ്യാനാവില്ലെന്നാണ് പി എസ് സി നിലപാട്. ശാസ്ത്ര സാങ്കേതിക പദങ്ങൾ ഇംഗ്ലിഷല്ല എന്നതാണ് ശരി . ഇത്തരം പദങ്ങൾ നിർമിക്കുന്നതിന് ഈ രംഗത്തെ വിദഗ്ദ്ധർ അംഗീകരിച്ച ചില പൊതു മാനദണ്ഡങ്ങൾ ആഗോളതലത്തിൽ തന്നെ ഉണ്ട്. അതു കൊണ്ട് അത്തരം പദങ്ങൾ ആഗോളതലത്തിൽ തന്നെയുള്ള മറ്റൊരു ഭാഷയാണ് എന്നറിയണം. അത് വൈജ്ഞാനിക മണ്ഡലത്തിന് അനിവാര്യമാണ്. ഇത് ബിരുദ ബിരുദാനന്തര പഠനങ്ങളിൽ അതത് വിഷയവുമായി ബസപ്പെട്ട് വിദ്യാർഥികൾ മനസിലാക്കിയിരിക്കും. അതു കൊണ്ട് ശാസ്ത്ര സാങ്കേതിക പദങ്ങൾ അങ്ങനെ തന്നെ നൽകിയാൽ മതി. ലിപി മാറ്റുകയാണെങ്കിൽ ബ്രാക്കറ്റിൽ അവ നൽകാം. വിവർത്തനമാണെങ്കിലും ബ്രാക്കറ്റിൽ നൽകിയാൽ മതിയാവും. കെ എ എസ് പരീക്ഷ മലയാളത്തിൽ ഘട്ടം ഘട്ടമായി നടത്താം എന്ന പി എസ് സി വാദം തട്ടിപ്പാണ് . ഇതിനർത്ഥം നിലവിൽ ഉള്ള ഒഴിവുകളിൽ ഇംഗ്ലിഷ് അറിയുന്നവർക്ക് മാത്രം നിയമനം ലഭിക്കും എന്നാണ്. ഏറ്റവും കൂടുതൽ ഒഴിവുകൾ ആദ്യഘട്ടത്തിലാണ് ഉണ്ടാവുന്നത് . ഒരു സമിതിയെ നിയോഗിച്ചും കൂടിയാലോചന നടത്തിയും വർഷങ്ങൾ പിന്നിടും. ഒന്നര വർഷം കഴിയുമ്പോൾ സർക്കാരിന്റെ കാലാവധി അവസാനിക്കും. അതോടെ പി എസ് സി പൊടിയും തട്ടി രക്ഷപ്പെടും. സമരക്കാർ വീണ്ടും സമരവുമായി മുന്നോട്ടു പോകേണ്ടിയും വരും.
https://www.facebook.com/Malayalivartha