എല്ലാ കൊലപാതകങ്ങളും എന്റെ ഈ കൈകൊണ്ടായിരുന്നു, തന്റെ രണ്ടാം ഭർത്താവിന് ഇതിൽ ഒരു പങ്കും ഇല്ല:- ആറല്ല, ഏഴാമതൊരു കൊലപാതകത്തിനും താൻ മുതിർന്നു... കുറ്റസമ്മതം നടത്തി ജോളിയുടെ മൊഴി..

കൂടത്തായിയിലെ കൂട്ടകൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൂട്ട മരണത്തിലെ ദുരൂഹതനീക്കാന്‍ ക്രൈംബാഞ്ച് സംഘം കല്ലറകള്‍ തുറന്ന് ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതോടെ കസ്റ്റഡിയിലെടുത്ത ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും, സ്വകാര്യാശുപത്രിയിൽ ജോളിയെ പ്രവേശിപ്പിച്ചതോടെയുമാണ് കൊലപാതകത്തിലെ ചുരുളുകൾ അഴിയാൻ തുടങ്ങിയത്. ആത്മഹത്യയ്ക്ക് കാരണമെന്തെന്ന ചോദ്യത്തിന് അടുത്ത ബന്ധുക്കളോട് ജോളി തനിക്ക് കൈപ്പിഴവ് സംഭവിച്ചതായി കുറ്റസമ്മതം നടത്തി. ഇതോടെയാണ് പൊലീസ് വീണ്ടും ജോളിയെ ചോദ്യം ചെയ്തത്. അപ്പോഴും എല്ലാം സമ്മതിച്ചു.
ഈ വിവരം പിന്നീട് പൊലീസിന് ലഭിച്ചു. ഇന്നലെ കല്ലറകള്‍ തുറന്നുള്ള ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തിയിരുന്നു. ഇതിന്റെ ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജോളിയെ കസ്റ്റഡിയില്‍ എടുക്കാനായിരുന്നു പൊലീസ് സംഘം നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന് മുമ്പ് തന്നെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷാജു ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ ജോളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോളിയെ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് നേരത്തെ മുതല്‍ രഹസ്യമായി ശേഖരിച്ചുവരികയായിരുന്നു.
കൊലപാതകങ്ങളെല്ലാം താൻ മാത്രമാണ് ചെയ്തതെന്നാണ് തുടർച്ചയായി ജോളി പൊലീസിനോട് പറയുന്നത്. തന്‍റെ ഇപ്പോഴത്തെ ഭർത്താവായ ഷാജു സ്കറിയയ്ക്ക് ഇതിൽ പങ്കില്ലെന്ന് ജോളി ആവർത്തിക്കുന്നു. ജോളിയുടെ ഭർതൃപിതാവ് ടോം തോമസിന്‍റെ സഹോദരന്‍റെ മകനാണ് ഷാജു സ്കറിയ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു. 2016-ലാണ് സിലി മരിക്കുന്നത്. ഇതിന് ശേഷം ജോളിയെ ഷാജു വിവാഹം കഴിക്കുകയായിരുന്നു. അതായത് ഭാര്യയും പത്ത് മാസം പ്രായമുള്ള കുഞ്ഞും മരിച്ച് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ ശേഷം 2017-ൽ ഷാജുവും ജോളിയും വിവാഹിതരായി.
ജോളിയ്ക്ക് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യു അകന്ന ബന്ധുവാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിൽ വിശദമായ വിവരങ്ങൾ ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. താമരശ്ശേരിയിൽ നിന്ന് വടകര റൂറൽ എസ്‍പി ഓഫീസിൽ ജോളിയ്ക്ക് പിന്നാലെ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് എത്തിച്ചു. ''നിങ്ങൾ പറഞ്ഞ ആ അയാൾ ഇത് തന്നെയാണോ'' എന്ന് ജോളിയോട് പൊലീസ് ചോദിച്ചു. ''അതെ'' എന്ന് മാത്രം ഒറ്റ വാക്കിൽ മറുപടി. ഇതിന് പിന്നാലെ ജോളിയെയും ജ്വല്ലറി ജീവനക്കാരനെയും വെവ്വേറെ ചോദ്യം ചെയ്യുകയാണ് പൊലീസ് ഇപ്പോൾ. വെവ്വേറെ ചോദ്യം ചെയ്ത് മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം, ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. വൈരുദ്ധ്യങ്ങൾ കണ്ടെത്തി അത് വച്ച് കൂടുതൽ കുരുക്ക് മുറുക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
അതേ സമയം ആറ് കൊലപാതകങ്ങൾ മാത്രമല്ല, ഏഴാമതൊരു കൊലപാതകത്തിന് കൂടി ശ്രമിച്ചിരുന്നുവെന്നാണ് ജോളി പൊലീസിന് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. മുൻ ഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെൻജിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ആ പദ്ധതി പാളിപ്പോയി എന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്. കൂടത്തായിയിലെ വീട്ടിൽ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടുപോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ, ജോളിയെ കസ്റ്റഡിയിലെടുക്കാതെ, വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത്, പിന്നീട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്.
https://www.facebook.com/Malayalivartha























