ശ്രീധരന്‍ പിള്ളയെ ഞങ്ങൾക്ക് വേണ്ട; പി.എസ്. ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതിനെതിരേ മിസോറമില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം

ബി.ജെ.പി. കേരള ഘടകം പ്രസിഡന്റായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതിനെതിരേ മിസോറമില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള സംസ്‌ഥാനത്ത് ആര്‍.എസ്.എസ്. പശ്‌ചാത്തലമുള്ളയാളെ ഗവര്‍ണറാക്കിയതാണ് പ്രാദേശിക പാര്‍ട്ടിയായ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്‌റ്റേറ്റസ് ഓഫ് മിസോറം (പ്രിസം) നെ ചൊടിപ്പിച്ചത്.
ക്രിസ്‌ത്യന്‍ അനുകൂലിയോ അല്ലെങ്കില്‍ മതനിരപേക്ഷകനോ മിസോ ഗവര്‍ണറായി വരണമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. പിള്ളയുടെ നിയമനം മിസോറമിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണു വ്യക്‌തമാക്കുന്നത്. കേരള ബി.ജെ.പി. നേതാക്കളെ വലിച്ചെറിയാനുള്ള ഇടമായാണു മിസോറമിനെ മോഡി സര്‍ക്കാര്‍ കാണുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഭരണഘടനാ പരിരക്ഷയുള്ള ക്രിസ്‌ത്യന്‍ വിഭാഗമാണ് ഇവിടുത്തേത്. ഇവിടെ ഒരു മതനിരപേക്ഷ ഗവര്‍ണറെ തരേണ്ടത് കേന്ദ്രത്തിന്റെ കര്‍ത്തവ്യമാണെന്നും പ്രിസം പ്രസിഡന്റ് വന്‍ലാല്‍രുവാത്ത പറഞ്ഞു. അതേസമയം, ഗവര്‍ണര്‍മാരെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ മിസോറമിലേക്കു കടക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കേരളത്തില്‍നിന്ന് മിസോറം ഗവര്‍ണറായി എത്തുന്ന രണ്ടാമത്തെ ബി.ജെ.പി. അധ്യക്ഷനാണ് പി.എസ്. ശ്രീധരന്‍ പിള്ള. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇതിനു മുമ്ബ് മിസോറം ഗവര്‍ണറായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കുമ്മനം രാജിവച്ചപ്പോള്‍ അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കായിരുന്നു മിസോറാമിന്റെ അധിക ചുമതല.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റിയത് . കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന നേതാക്കളെ പുനപ്രതിഷ്ഠിക്കാന്‍ പറ്റിയ ഇടമായി ഐസ്വാളിലെ രാജ്ഭവന്‍ മാറുകയാണ്. കഴിഞ്ഞവര്‍ഷം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറമിലേക്ക് കടത്തിയത്. പി എസ് ശ്രീധരന്‍പിള്ളയായിരുന്നു അന്ന് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥി. വിജയപ്രതീക്ഷയില്‍ കളത്തിലിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങിയ ശ്രീധരന്‍പിള്ള പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷനായി. പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പിറ്റേന്ന് അദ്ദേഹത്തിനും കുമ്മനം പോയ വഴി കാട്ടിക്കൊടുക്കുകയായിരുന്നു ദേശീയനേതൃത്വം.
അഞ്ചുമാസംമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അരലക്ഷത്തിലേറെ വോട്ടാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലായി ബിജെപിക്ക് നഷ്ടമായത്. ഇക്കാര്യം ദേശീയനേതൃത്വത്തോട് എങ്ങനെ വിശദീകരിക്കുമെന്ന അങ്കലാപ്പില്‍ നില്‍ക്കവേയാണ് വിചാരണയില്ലാതെ ശിക്ഷ വിധിച്ചത്.
ബിജെപി ദേശീയനേതൃത്വം ഏറെ പ്രതീക്ഷയോടെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. സംഘപരിവാര്‍ നേതാവായിരുന്ന കുമ്മനത്തിന് ബിജെപിയില്‍ അംഗത്വം നല്‍കി അധ്യക്ഷപദവിയില്‍ അവരോധിച്ചത് ആര്‍എസ്എസിന്റെ താല്‍പ്പര്യപ്രകാരമാണ്. മോഡി-അമിത് ഷാ കൂട്ടുകെട്ട് ദേശീയതലത്തില്‍ പയറ്റിയ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, പരീക്ഷണം വിജയം കണ്ടില്ല.
താന്‍ മാറ്റിനിര്‍ത്തപ്പെടുകയാണെന്ന അതൃപ്തി പ്രകടിമാക്കുന്ന രീതിയിലാണ് സ്ഥാനലബ്ധിക്കുശേഷം ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തോട് സമാനമായ കാലാവസ്ഥയുള്ള മിസോറമിലെത്തിയാല്‍ എഴുത്തും വായനയും പുനരാരംഭിക്കാന്‍ കഴിയുമല്ലോ എന്ന ആശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സ്ഥാനചലനമാണോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിച്ചതുമില്ല..
https://www.facebook.com/Malayalivartha



























