കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തം; ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയര്‍ന്ന് 2050ഓടെ ലോകത്തിലെ പലഭാഗങ്ങളും കടലെടുക്കും; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തം, 2050ല്‍ കേരളത്തിന്റെ പലമേഖലകളും സമുദ്രം വിഴുങ്ങുമെന്ന് യുഎസ് പഠനറിപ്പോര്‍ട്ട്. 2050 ഓടെ കേരളത്തിലെ പല മേഖലകളും വെള്ളത്തിനടിയിലായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. യുഎസില്‍ പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയര്‍ന്ന് 2050ഓടെ ലോകത്തിലെ പലഭാഗങ്ങളും കടലെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ നിലയും ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്ത് ക്ലൈമറ്റ് സെന്‍ട്രല്‍ രൂപപ്പെടുത്തിയ പ്രളയ ഭൂപടത്തില്‍ ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലയിലെ ഒട്ടെറെ പ്രദേശങ്ങളില്‍ സമുദ്രജലം കയറാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. കടലോര ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ക്കും ഭീഷണിയുണ്ട്. 30 വര്‍ഷത്തിനുള്ളില്‍ മുംബൈ, കൊല്‍ക്കത്ത നഗരങ്ങളുടെ ഭാഗങ്ങളും കടലിനടിയലാകുമെന്ന് പഠനത്തില്‍ വിലയിരുത്തുന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളുടെയും ബംഗ്ലാദേശിന്റെയും തീരപ്രദേശങ്ങളും ഭീഷണിയിലാണ്. ഇപ്പോഴത്തെ നിരത്തില്‍ സമുദ്രനിരപ്പുയര്‍ന്നാല്‍ 2050 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 3.6 കോടി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് പഠനം പറയുന്നത്.
https://www.facebook.com/Malayalivartha



























