പാമ്പ് കടിയേറ്റ് വിദ്യാർഥിനിയുടെ മരണം ; സ്കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ പ്രതിഷേധവുമായി മാതാപിതാക്കൾ. പാമ്പ് കടിയേറ്റെന്ന് പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്കൂളുകാരുടെ അനാസ്ഥയാണ് കുട്ടിയുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും പറയുന്നു. എന്നാൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെന്ന് സ്കൂൾ പ്രിൻസിപ്പൾ പറഞ്ഞു.അതേ സമയം ഈ വിഷയം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷിക്കുമെന്ന് കളക്ടർ പറഞ്ഞു. എന്നാൽ സ്കൂളിലെത്തിയ വിദ്യാഭ്യാസ ഓഫീസറെ നാട്ടുക്കാർ തടഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സ്കൂളിൽ നിന്നും പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചത്. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10 വയസുള്ള ഷഹ്ല ഷെറിന്‍ ആണ് മരിച്ചത്. അഞ്ചാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് ഷഹ്ല ഷെറിന്‍. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ് ഷഹ്ല. ബുധനാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു ക്ലാസ് മുറിക്കുള്ളിലെ ചുമരിനോടു ചേര്‍ന്ന ചെറിയപൊത്തില്‍ നിന്നും കുട്ടിയെ പാമ്പുകടിച്ചത്. പാദത്തില്‍ ചെറിയ രണ്ട് മുറിവ് കണ്ട ഷഹ്ല അധ്യാപകനെ അറിയിച്ചു. സ്‌കൂളധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാവ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha