ഇനി ഗോദയില്‍ കാണാം... ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ 15നകം കണ്ടെത്താന്‍ അമിത്ഷായുടെ നിര്‍ദേശം; മുരളീധര പക്ഷക്കാരനായി വി. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷക്കാരനായി എം.ടി. രമേശും പക്ഷം പിടിച്ച് ആര്‍എസ്എസും നില്‍ക്കുമ്പോള്‍ തീരുമാനം വൈകുന്നു
ശബരിമല സീസണ്‍ തുടങ്ങിയിട്ടും സംസ്ഥാന ബിജെപി അധ്യക്ഷനെ കണ്ടെത്താനാകാതെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ കുഴയുകയാണ്. അതിനിടെ ഉടന്‍ പ്രസിഡന്റിനെ കണ്ടെത്താന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് അമിത് ഷാ. ഇതിനോടനുബന്ധിച്ച് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ദേശീയ നേതാക്കള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കോര്‍ കമ്മിറ്റിയംഗങ്ങളുമായും തുടര്‍ന്ന് ആര്‍.എസ്.എസ്. നേതൃത്വവുമായും ചര്‍ച്ച നടത്തും. 30ന് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാല്‍ 15നകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്തെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാകും നേതാക്കള്‍ ശ്രമിക്കുക. തുടര്‍ന്ന് ആര്‍.എസ്.എസ്. നേതാക്കളെ കാണും. പാര്‍ട്ടിയധ്യക്ഷനെ നിശ്ചയിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തനം ഇപ്പോള്‍ വേണ്ടത്ര സജീവമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിനു കിട്ടിയ റിപ്പോര്‍ട്ട്.
കേരളഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നില്‍. കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശും. ഇവരെക്കൂടാതെ, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും രംഗത്തുണ്ട്. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നില്ലെങ്കില്‍ നെഹ്രു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനാക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കുന്നു.
ഏതു നേതാവിനെ പ്രസിഡന്റാക്കണമെങ്കിലും ആര്‍.എസ്.എസിന്റെ പച്ചക്കൊടി ആവശ്യമാണ്. ആര്‍.എസ്.എസ്. ആകട്ടെ കുമ്മനം രാജശേഖരനടക്കുള്ളവരുടെ പേരാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കുമ്മനമല്ലെങ്കില്‍ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദനെ പരിഗണിക്കണമെന്ന ചര്‍ച്ച സംസ്ഥാനത്തെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കള്‍ക്കിടയില്‍ ഉണ്ടാവുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ശബരിമല യുവതീ പ്രവേശന വിവാദം മുതലാണ് കെ. സുരേന്ദ്രന്റെ പേര് ശക്തമായി ഉയരുന്നത്. സുരേന്ദ്രന്റെ ജയില്‍വാസം അനുകൂല തരംഗം പോലുമുണ്ടാക്കി. ഇത് മുന്‍നിര്‍ത്തി ഭാരതീയ ആചാര്യ സമിതിയുടെ 2019 ലെ മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന് ലഭിക്കുകയുണ്ടായി.ശബരിമലയിലെ ആചാര സംരക്ഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. 25000 രൂപയും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയില്‍ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ ഡിസംബറിലാവും പുരസ്‌കാരം കൈമാറുന്നത്.
ഇത്തവണയും ശബരിമല വിഷയത്തില്‍ സുരേന്ദ്രന്‍ മുന്നില്‍ തന്നെയുണ്ട്. ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍ വ്യക്തത വരാത്തത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. യുവതീപ്രവേശന വിധി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു.
ഇനി സെപ്റ്റംബര്‍ 28ല്‍ വന്ന വിധി അപ്രസക്തമാണ്. സര്‍ക്കാര്‍ കൂടുതല്‍ അവധാനതയോടെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണം. സ്‌റ്റേ ഇല്ലെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൂര്‍വ്വസ്ഥിതി തുടരനായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയെ സമീപിക്കണം. അന്തിമ വിധി ഉണ്ടാകും വരെ പൂര്‍വ്വസ്ഥിതി തുടരാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയോട് അവശ്യപെടണമെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് സുരേന്ദ്രനെ തേടി പുതിയ സ്ഥാനം എത്തുന്നത്.
" f
https://www.facebook.com/Malayalivartha