കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, കുമ്മനം, ശോഭാ സുരേന്ദ്രൻ നറുക്ക് വീഴുന്നത് ആർക്ക്? പ്രസിഡന്റ് പദവിയെ ചൊല്ലി പാർട്ടിയിൽ ഭിന്നത, പിടിവലി മുറുകുന്നു; 55 വയസ് പരിധിയിലുള്ളവരെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച് ദേശീയനേതൃത്വം
സംസ്ഥാനത്ത് പാർട്ടിയിൽ ഗ്രൂപ്പുകൾ ശക്തമായതിനാൽ ആരെ പ്രസിഡന്റാക്കണം എന്നതിൽ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. പ്രസിഡന്റ് പദവിയും പാർട്ടി ദേശീയ സെക്രട്ടറി പദവിയും ദേശീയതലത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളും എല്ലാം ഒരു പാക്കേജായി പരിഗണിച്ച് നേതാക്കളെ അതിൽ ഉൾപ്പെടുത്തുന്ന രീതിയാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ ഉയർന്നുവന്നിട്ടുള്ള ചിലരെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനു മുമ്പ് ജില്ലാതലം വരെയുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. പുതുതായി വരുന്ന ജില്ലാ പ്രസിഡന്റുമാർക്കും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായക സ്ഥാനം ഉണ്ടാവും.
എന്നാൽ ഈ വിഷയത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് വിവിധ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. 55 വയസ് പരിധിയിലുള്ളവരെയാണ് സംസ്ഥാന നേതൃനിരയിലേക്കു കൊണ്ടുവരാന്‍ ദേശീയനേതൃത്വം ആഗ്രഹിക്കുന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആര്‍.എസ്.എസിനെ അവഗണിച്ചു മുന്നോട്ടുപോകാന്‍ ദേശീയനേതൃത്വത്തിനു താല്‍പ്പര്യമില്ല. പ്രസിഡന്റ് പദവിയെ ചൊല്ലി ഗ്രൂപ്പ് വടംവലി ശക്തമായതോടെ ആര്‍.എസ്.എസ്. നേതൃത്വം അതൃപ്തരാണ്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.എസ്. മുന്‍നിര പ്രചാരണത്തിനിറങ്ങാത്തതു വലിയ ക്ഷീണമായെന്നു കരുതുന്നവര്‍ ബി.ജെ.പിയിലുണ്ട്. ആര്‍.എസ്.എസ്. പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നയാളെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്നു വാദമുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ നയിക്കുന്ന ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. ബി.എല്‍. സന്തോഷിന്റേയും ദേശീയനേതൃത്വത്തിന്റേയും പിന്തുണയും കണക്കുകൂട്ടുന്നു.
സുരേന്ദ്രന്റെ ജനപിന്തുണയും ആര്‍.എസ്.എസുമായുള്ള അടുപ്പവും അവര്‍ക്കു പ്രതീക്ഷ പകരുന്നു. മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെ തിരികെയെത്തിക്കണമെന്ന് ആര്‍.എസ്.എസ്. നിലപാടെടുത്തിരുന്നു. കുമ്മനത്തിനു താല്‍പ്പര്യമില്ല. അദ്ദേഹത്തെ ഇനി കേന്ദ്രനേതൃത്വം ബന്ധപ്പെട്ടാലേ വ്യക്തത വരുകയുള്ളൂ. പി.കെ. കൃഷ്ണദാസുള്‍പ്പെടെയുള്ളവര്‍ എം.ടി. രമേശ് പ്രസിഡന്റാകണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. നടന്‍ സുരേഷ്‌ഗോപി എം.പിയുമായി കേന്ദ്രനേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്റേയും പി.പി. മുകുന്ദന്റേയും പേരുകളാണ് ഉയര്‍ന്നുവന്നതെന്നാണ് സൂചന. ശോഭയെ പ്രസിഡന്റാക്കിയാല്‍ സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നു വാദിക്കുന്നവരുമുണ്ട്. സുരേഷ് ഗോപിക്കും ഇതേ അഭിപ്രായമാണെന്നറിയുന്നു. ഒ.രാജഗോപാല്‍ എം.എല്‍.എ. പിന്തുണയ്ക്കുന്നതും ശോഭയേയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭ അപ്രതീക്ഷിതമായി വോട്ടുകള്‍ വാരിക്കൂട്ടിയതു ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മറ്റു കക്ഷികള്‍ തയാറെടുത്തിട്ടും ബി.ജെ.പി. സംവിധാനം ഉണര്‍ന്നിട്ടില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ താഴേതട്ടിലേക്കു ആഴ്ന്നിറങ്ങിയുള്ള പ്രചാരണത്തിനു കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് സംഘപരിവാറിനുള്ളത്. നേതാക്കള്‍ക്കു അമിത ആത്മവിശ്വാസമുണ്ടായതും വിനയായെന്നും അതെല്ലാം മറികടക്കാന്‍ കഴിയുന്ന നേതൃത്വം വന്നാലേ മുന്നോട്ടു കുതിക്കാനാകൂവെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha