വില്ലയിലെത്തിച്ച് മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് ബാല്യകാല സഖിക്കുവേണ്ടി; വള്ളിയൂര്‍ വരെ സാഹസിക യാത്ര നടത്തി കാട്ടില്‍ കുഴിച്ചുമൂടിയ ശേഷം ഭാര്യയായെ കാണാനില്ലെന്ന് വികാരനിർഭരനായി നാടകം കളിച്ചു: വിദ്യയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്താൻ കാരണമായത് പ്രേംകുമാറിന്റെ പാളിപ്പോയ അഭിനയം
കാണാതായ ഉദയംപേരൂർ സ്വദേശിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഭര്‍ത്താവും കാമുകിയും. ഉദയംപേരൂര്‍ സ്വദേശി വിദ്യ കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് വീട്ടിൽ നിന്ന് വിദ്യയെ കാണാതായത്. ഭർത്താവ് പ്രേം കുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാൽ പാതിവഴിയിൽ നിൽക്കുകയായിരുന്നു. പക്ഷെ വിദ്യയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്താൻ സഹായകമായത് പ്രേംകുമാറിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണ്. കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസിന് വിദ്യയുടെ ഫോണ്‍ ലൊക്കേഷന്‍ ബിഹാറിലാണ് ട്രേസ് ചെയ്തത്.
നാടുവിട്ടതാണെന്ന് കരുതി പൊലീസ് എകദേശം കേസന്വേഷണം അവസാനിപ്പിച്ച മട്ടായിരുന്നു. വിദ്യയുടെ ഒരു മകള്‍ പഠിക്കുന്നത് ഗോവയിലാണ്. മകളുടെ അടുത്തേക്ക് പോയതാവാം എന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ മകളുടെ അടുത്തും വിദ്യ എത്തിയിരുന്നില്ല. പൊലീസിനെ വഴിതെറ്റിക്കാനുള്ള നീക്കമായിരുന്നെന്ന് ബോധ്യമായി. അതിനിടെ പരാതിക്കാരനെ പറ്റി ഒരു വിവരവും ഇല്ലാതായി. പരാതിക്കാരനെ പൊലീസ് അന്വേഷിച്ചപ്പോള്‍ ഉദയംപേരൂരില്‍ നിന്ന് താമസം മാറ്റിയതായി പൊലീസിന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുവരെയും തിരുവനന്തപുരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
സെപ്തംബര്‍ 20നാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയത്. ഇവരുടെ പരിചയത്തിലുള്ള തിരുവനന്തപുരത്തെ പേയാടുള്ള വില്ലയിലെത്തിച്ച് മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു. ശേഷം തിരുനെല്‍വേലിയിലെ വള്ളിയൂര്‍ എന്ന സ്ഥലത്തെ കാട്ടില്‍ കുഴിച്ചുമൂടി. ഇതിന് പിന്നാലെ സപ്തംബര്‍ 22ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രേംകുമാറും കാമുകി സുനിത ബേബിയും സ്‌കൂളില്‍ സഹപാഠികളായിരുന്നു. ഇവര്‍ അടുത്തകാലത്താണ് വീണ്ടും പരിചയപ്പെട്ടത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള സൗഹൃദം കൂടുതല്‍ അടുപ്പത്തിലേക്ക് വഴിമാറിയപ്പോഴാണ് കൊലപാതകത്തിലേക്കെത്തിയതെന്നു പൊലീസ് പറയുന്നു. കൊലനടത്തിയത് എങ്ങനെയാണെന്നതുള്‍പ്പടെയുള്ള കൂടുതല്‍ അന്വേഷണത്തിനായി യുവതിയുടെ മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് തിരുനെല്‍വേലി പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. മൃതദേഹം പുറത്തെത്തിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്താനാണ് പൊലീസിന്റെ നീക്കം.
https://www.facebook.com/Malayalivartha