ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് കൊലക്കേസ്: വരാപ്പുഴ പീഡനക്കേസിൽ ശിക്ഷാ തടവുകാരായ ശോഭാ ജോണിനെയും കേപ്പൻ അനിയെയും ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്: ശോഭാ ജോണടക്കമുള്ള 8 പ്രതികളെ ഡിസംബർ 17 ന് ഹാജരാക്കാനാണ് സെഷൻസ് കോടതി ഉത്തരവ് ; പോലീസ് കമ്മീഷണറുടെ മുന്നിൽ ഒപ്പിട്ട് റോഡിൽ ഇറങ്ങിയ ഉടൻ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് സമീപം വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നും മൂന്നും പ്രതികളായ ശോഭാ ജോണിനെയും കേപ്പൻ അനിയെയും ഡിസംബർ 17ന് ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവ് പുറപ്പെടുവിച്ചു. ശോഭാ ജോണും അനിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ പീഡന കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. റിമാന്റിൽ കഴിയുന്ന നാലാം പ്രതി ചന്ദ്രബോസിനെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനും കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവ് പുറപ്പെടുവിച്ചു.
ശോഭാ ജോൺ അടക്കമുള്ള എട്ട് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിലേക്കായാണ് സെഷൻസ് കോടതി ജയിലിൽ കഴിയുന്ന മൂന്നു പ്രതികളെയും ഹാജരാക്കാൻ ഉത്തരവിട്ടത്. ഡിസംബർ 17ന് നിലവിൽ ജാമ്യത്തിൽ നിൽക്കുന്ന അഞ്ചു പ്രതികളും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
വിനീഷ് കൊലക്കേസിൽ കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ നാലാം പ്രതിയെ അറസ്റ്റ് ചെയ്യാൻ അറസ്റ്റ് വാറണ്ടുത്തരവ് കോടതി പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേരളാ പോലീസിന്റെ ഗുണ്ടാലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയായ ശാസ്തമംഗലം പാങ്ങോട് കൂട്ടാം വിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനി എന്ന അനിൽ കുമാർ, ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി.രാജേന്ദ്രൻ, ശോഭാ ജോൺ, ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് കൊലക്കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ.
2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ ഹോട്ടലുകൾ , മണൽ ലോറികൾ തുടങ്ങിയവരിൽ നിന്നും ഗുണ്ടാ പിരിവ് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയായിരുന്നു ആൽത്തറ വിനീഷ് . ഇയാൾ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ മുന്നിൽ കോടതി ഉത്തരവിട്ട ജാമ്യ വ്യവസ്ഥ പാലിക്കാനായി ഹാജരായി ഒപ്പിട്ട് മടങ്ങിയ ഉടൻ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകൽ നഗര മധ്യത്തിൽ വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥനായിരുന്ന റാവുവിന്റെ കരിങ്കൽ മതിൽ ചാടിക്കടന്നെങ്കിലും ഗുണ്ടകൾ സംഘം ചേർന്ന് മാരകായുധമായ വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കമ്മീഷണറാഫീസിലെ ഒരു സർക്കിൾ ഇൻസ്പെക്ടറാണ് വിനീഷിനെ ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്.
കൊല്ലപ്പെടുന്നതിന് ആറുമാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാഖ് ഹോട്ടലിൽ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാൽ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാൻ പറ്റില്ലെന്നും കാഷ്യർ അറിയിച്ച ഉടൻ വാൾ കൊണ്ട് വെട്ടി കാഷ്യറുടെ കൈയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് ക്യാഷ് ബോക്സിൽ നിന്ന് പണം പിടിച്ചുപറിച്ചു കൊണ്ടുപോയി. നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തിൽ ചേർത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ച് അവർക്ക് പുറത്തിറങ്ങാനാത്ത വിധം അവരെ തന്റെ വരുതിയിൽ നിർത്തുന്നതിൽ വിരുതനായിരുന്നു വിനീഷ്. മണൽ ലോബികളിൽ നിന്നും ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും ഗുണ്ടാപ്പിരിവ് നടത്തുക പതിവായിരുന്നു. ബ്ലേഡ് മാഫിയക്ക് പലിശപ്പണം പിരിക്കൽ, ഭീഷണിപ്പെടുത്തി മുതലും പലിശയും വാങ്ങി നൽകി ഉയർന്ന തുക കമ്മിഷനായി ഈടാക്കൽ തുടങ്ങിയ കൃത്യങ്ങൾ ചെയ്ത് നഗരത്തിൽ വിലസവേയാണ് ശോഭാ ജോണിന്റെ ഗുണ്ടാസംഘത്തിന്റെ കൊലക്കത്തിക്കിരയായത്. നഗരത്തിൽ ശോഭാ ജോൺ നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉൾപ്പെടെയുള്ള നിയമവിരുദ്ധ ബിസിനസ്സിൽ നിന്നും ഗുണ്ടാപ്പിരിവ് ചോദിച്ചതും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് കൊലക്ക് കാരണമെന്നാണ് കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ പീഡനക്കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും അനിയും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha