പട്ടിണി സഹിക്കവയ്യാതെ കുട്ടികൾ മണ്ണ് തിന്ന സംഭവം: തെറ്റിധരിക്കപ്പെട്ടുവെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
തിരുവനന്തപുരം കൈതമുക്കിൽ വിശപ്പ് സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണുവാരി തിന്നെന്ന വിവാദത്തിൽ തെറ്റിധരിക്കപ്പെട്ടുവെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്പി ദീപക്കിന്റെ വിശദീകരണം.
കുട്ടികൾ വിശപ്പുസഹിക്കാതെ മണ്ണുതിന്നുകയായിരുന്നുവെന്ന് ദീപക്കായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ പാർട്ടി പ്രാദേശിക നേതൃത്വമാണ് വിവരം തന്നെ അറിയിച്ചതെന്ന് അദ്ദേഹം വിശദീകരണക്കുറിപ്പിൽ പറയുന്നു. സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും കുട്ടികൾ മണ്ണ് തിന്നുകയായിരുന്നുവെന്ന് ആവർത്തിച്ചു. തുടർന്നാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നില്ല തന്റെ ലക്ഷ്യം. ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു ശ്രമിച്ചത്.
വിശപ്പ് സഹിക്കാതെ മണ്ണ് തിന്നെന്ന പരാമർശം പരിശോധനയിൽ തെറ്റാണെന്ന് ബോധ്യപ്പെട്ടു. ആവശ്യമായ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം വിശദീകരണക്കുറിപ്പിൽ പറയുന്നു. ദീപക്കിനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ തുടർനീക്കങ്ങൾ.
റിപ്പോർട്ട് പരിശോധിച്ച് അച്ചടക്ക നടപടിയെടുക്കണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. മണ്ണ് തിന്നൽ വിവാദം സർക്കാരിനും പാർട്ടിക്കും സംസ്ഥാനത്തിനു പൊതുവിലും അവമതിപ്പുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്പി ദീപക്കിനോട് വിശദീകരണം ചോദിച്ചത്.
https://www.facebook.com/Malayalivartha