ഉദയംപേരൂർ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി
ഉദയംപേരൂരിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നൽകിയത്. കൊലപാതകത്തിൽ ഇവരെ സഹായിച്ച സുഹൃത്തിനെ കുറിച്ച് വിവരം തേടണമെന്നാണ് പൊലീസിന്റെ ആവശ്യം.
ഉദയംപേരൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ തിരുവനന്തപുരം പേയാടുള്ള ഗ്രാന്റ് ടെക് വില്ലയിലെത്തിച്ച് കൊലപ്പെടുത്തിയ പ്രതികളെ കസ്റ്റഡിൽ ലഭിക്കുന്നതിനായി പൊലീസ് അപേക്ഷ സമർപ്പിച്ചു. കൊല നടത്തിയ ശേഷം വിദ്യയുടെ മൃതദേഹം തിരുനെൽവേലിയിൽ കൊണ്ട് പോകാൻ സഹായിച്ച സുഹൃത്തിനെകുറിച്ച് അന്വേഷിക്കുന്നതിനായാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിദ്യയെ കൊലപ്പെടുത്തിയ വില്ലയിലും മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിലെ വള്ളിയൂരിലും പ്രതികളെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
ഇതിന് പുറമെ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി വിദ്യയുടെ മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്. അതേസമയം പ്രതികളെ സഹായിച്ച സുഹൃത്തിനെ പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കും.
https://www.facebook.com/Malayalivartha