സംസ്ഥാനത്തെ സ്കൂളുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകുന്നതിൽ വൻ അഴിമതി; സർക്കാർ, എയ്ഡഡ് മേഖലയിലുള്ള സ്കൂളുകളിൽ നിന്നും നഗരസഭകൾക്കും പഞ്ചായത്തിനും കൈക്കൂലി ഇനത്തിൽ പിരിഞ്ഞുകിട്ടുന്നത് ലക്ഷങ്ങൾ: എയ്ഡഡ് സ്കൂളുകളിൽ പകുതിയിൽ ഏറെയും യാതൊരു അടച്ചുറപ്പുറപ്പും ഇല്ലാത്ത കെട്ടിടങ്ങൾ; പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം കൊണ്ടെങ്കിലും ഇതിൽ മാറ്റം ഉണ്ടാകുമോ എന്ന് കണ്ടറിയണം
സംസ്ഥാനത്തെ സ്കൂളുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകുന്നതിൽ വൻ അഴിമതി. ലക്ഷകണക്കിന് രൂപയാണ് സർക്കാർ, എയ്ഡഡ് മേഖലയിലുള്ള സ്കൂളുകളിൽ നിന്നും നഗരസഭകൾക്കും പഞ്ചായത്തിനും കൈക്കൂലി ഇനത്തിൽ പിരിഞ്ഞുകിട്ടുന്നത്. തകർന്നു വീഴാറായ സ്കൂളുകൾക്ക് വരെ കൈക്കൂലി കിട്ടിയിൽ ഉദ്യോഗസ്ഥർ സർട്ടിഫിക്കേറ്റ് നൽകാറുണ്ട്.
എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ നിന്നാണ് പതിനായിരങ്ങൾ നഗരസഭാ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പിരിഞ്ഞു കിട്ടുന്നത്. ഒരു പഞ്ചായത്തിൽ ഒരു എയ്ഡഡ് സ്കൂൾ ഉണ്ടെങ്കിൽ രക്ഷപ്പെട്ടു എന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നത്. എയ്ഡഡ് സ്കൂളുകളിൽ പകുതിയിൽ ഏറെയും യാതൊരു അടച്ചുറപ്പുറപ്പും ഇല്ലാത്ത കെട്ടിടങ്ങളാണ്. ഇത്തരം കെട്ടിടങ്ങൾക്ക് ഫിറ്റ്നെസ് ഉണ്ടെങ്കിൽ മാത്രമേ ഓരോ വർഷവും ജീവനക്കാർക്ക് ശമ്പളം ലഭിക്കുകയുള്ളു. തകർന്ന കെട്ടിടങ്ങൾക്ക് പോലും ഫിറ്റ്നെസ് ലഭിക്കാറുണ്ട്. അത് കിട്ടുന്നത് കൈക്കൂലി വഴിയാണ്.
തകർന്ന കെട്ടിടങ്ങൾ നന്നാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടാൽ അവർ ചെയ്യാറില്ലെന്നു അധ്യാപകർ പറയുന്നു. പല സ്കൂളുകളിലും കെട്ടിടം നന്നാക്കുന്നത് അധ്യാപകർ പിരിവെടുത്താണ്. ഇത്തരത്തിൽ ജീവനക്കാർ പിരിവെടുത്ത് തന്നെയാണ് നഗരസഭ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങളുള്ള സ്കൂളുകളിൽ നിന്നുപോലും നഗരസഭാ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാറുണ്ട്. അവരെ പിണക്കി വിട്ടാൽ ഫിറ്റ്നെസ് കിട്ടില്ലെന്ന സംശയത്തിലാണ് ജീവനക്കാർ കൈക്കൂലി നൽകാൻ തയ്യാറാകുന്നത്. എത്ര നല്ല കെട്ടിടം ഉണ്ടെങ്കിലും ഏതെങ്കിലുമൊരു കുറ്റം കണ്ടെത്തുമെന്നാണ് ദീവനക്കാർ പറയുന്നത്
പാമ്പു കടിയേറ്റ് പെൺകുട്ടി മരിച്ച സ്കൂളിനും ഫിറ്റ്നെസ് ലഭിച്ചിട്ടുണ്ട്. സർക്കാർ സ്കൂൾ ആകുമ്പോൾ സാധാരണഗതിയിൽ ഉദ്യോഗസ്ഥർ ചില വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. എന്നാൽ അവിടെയും ഡമോക്ലസിന്റെ വാൾ പോലെ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് തൂങ്ങികിടക്കും. ഫിറ്റ്നെസ് കിട്ടിയില്ലെങ്കിൽ ശമ്പളം കിട്ടാത്തവരിൽ സർക്കാർ സ്കൂളിലെ ഉദ്യോഗസ്ഥരുമുണ്ട്.
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സ്കൂളിൽ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് എങ്ങനെയാണ് കിട്ടിയതെന്ന് പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കൈകൂലി വാങ്ങി ഫിറ്റ്നെസ് നൽകുന്ന ഭാഗ്യപരീക്ഷണങ്ങൾ നടത്തരുതെന്ന് പൊതുവേ പറയാറുണ്ട്. കാരണം കെട്ടിടം തകരുകയോ കുട്ടികൾക്ക് അപകടം സംഭവിക്കുകയോ ചെയ്താൽ അധ്യാപകർക്ക് മറുപടി പറയേണ്ടിവരും. എന്നാൽ നഗരസഭാ ഉദ്യോഗസ്ഥർ ഒരിക്കലും ഇത്തരം കേസുകളിൽ പ്രതികൾ ആകാറില്ല. പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം കൊണ്ടെങ്കിലും ഇതിൽ മാറ്റം ഉണ്ടാകുമോ എന്ന് കണ്ടറിയണം.
നഗരസഭാ ഉദ്യോഗസ്ഥരെ പ്രതി ചേർത്താൽ മാത്രമേ കൈക്കൂലി പ്രവണത അവസാനിക്കുകയുള്ളു.എന്നാൽ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച കേസിൽ ഇതു വരെ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് നൽകിയവരെ പ്രതികളാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha