സ്ത്രീ ആയി ജനിച്ചു എന്നതുകൊണ്ട് മാത്രം പലതും നിഷേധിക്കപ്പെട്ടു.അസ്വാതന്ത്ര്യത്തിന്റെയും നിയന്ത്രണങ്ങളുടെയും വലിഞ്ഞു മുറുകപ്പെട്ട സ്ത്രീത്വം പ്രതികരിക്കാൻ പ്രേരിപ്പിച്ചു .. സെപ്തംബര്‍ 28നു പുറത്തുവന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് എന്തുകൊണ്ട് ബിന്ദു അമ്മിണിക്കൊപ്പം ശബരിമല കയറി എന്നു വിശദീകരിക്കുകയാണ് കനക ദുര്‍ഗ്ഗ
സ്ത്രീ ആയി ജനിച്ചു എന്നതുകൊണ്ട് മാത്രം പലതും നിഷേധിക്കപ്പെട്ടു.അസ്വാതന്ത്ര്യത്തിന്റെയും നിയന്ത്രണങ്ങളുടെയും വലിഞ്ഞു മുറുകപ്പെട്ട സ്ത്രീത്വം പ്രതികരിക്കാൻ പ്രേരിപ്പിച്ചു .. സെപ്തംബര്‍ 28നു പുറത്തുവന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് എന്തുകൊണ്ട് ബിന്ദു അമ്മിണിക്കൊപ്പം ശബരിമല കയറി എന്നു വിശദീകരിക്കുകയാണ് കനക ദുര്‍ഗ്ഗ.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല , എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 'റെഡി ടു വെയിറ്റി'ന് തയ്യാറാകണം എന്നാണ് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഏറ്റവുമൊടുവില്‍ ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെയുടെ ബെഞ്ച് പറഞ്ഞിരിക്കുന്നത്. ഈ അവസരത്തിൽ കനക ദുർഗ്ഗാക്ക് പറയാനുള്ളത് ഇതാണ്
ഒരു മനുഷ്യജീവിക്ക് അവകാശപ്പെട്ട സന്തോഷങ്ങൾ, ആഘോഷങ്ങൾ, അവസരങ്ങൾ, അന്തരീക്ഷങ്ങൾ, സാഹചര്യങ്ങൾ ഇവയെല്ലാം ഒരു സ്ത്രീ ആയി ജനിച്ചു എന്നതുകൊണ്ട് മാത്രം നിഷേധിക്കപ്പെടുന്ന നമ്മുടെ ഈ സാമൂഹിക വ്യവസ്ഥിതിയോട് പരോക്ഷമായി എന്നും ഞാൻ കലഹിച്ചു കൊണ്ടേയിരുന്നു. ആർത്തവ ചക്രത്തിന്റെ ആരംഭനാളുകൾ മുതൽ ഞാൻ അനുഭവിച്ചു പോന്ന അസ്വാതന്ത്ര്യത്തിന്റെയും നിയന്ത്രണങ്ങളുടെയും വലിഞ്ഞു മുറുകപ്പെട്ട അവസ്ഥാന്തരങ്ങളുമെല്ലാമെന്നെ പ്രത്യക്ഷ പ്രതികരണങ്ങളിലേയ്ക്ക് വളർത്തിക്കൊണ്ടുവരികയായിരുന്നു. അത്തരത്തിലെ പ്രത്യക്ഷ പ്രതികരണങ്ങൾക്കുള്ള സാഹചര്യമായിരുന്നു ശബരിമല യുവതി പ്രവേശനം.
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ആർത്തവ വിലക്കുകൾ നേരിട്ട് അനുഭവിക്കേണ്ടിവന്ന ഒരു സ്ത്രീയാണ് ഞാൻ. ആർത്തവ സമയങ്ങളിൽ വീടിനു പുറത്തെ പ്രത്യേക മുറിയിൽ കഴിയുവാൻ നിർബന്ധിക്കപ്പെട്ടിരുന്നു. മറ്റു വസ്തുക്കളിലോ ആളുകളെയോ സ്പർശിക്കുവാൻ അനുവദിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങൾ, പാത്രങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ എന്തിനേറെ കിണർ പോലും സ്പർശിക്കാൻ അനുവദിച്ചിരുന്നില്ല. കുടിക്കുവാൻ പോലും സ്വന്തമായി വെള്ളം എടുക്കാൻ പാടില്ലായിരുന്നു. മറ്റാരെങ്കിലും കൊണ്ടുവന്നു തന്നാൽ മാത്രം ഉപയോഗിക്കുക എന്നതായി അവസ്ഥ. ആളുകൾ കൂടിയിരിക്കുന്നിടത്ത് പോകുവാനോ അവരോട് സംസാരിക്കുവാനോ ആവശ്യങ്ങൾ പറയുവാനോ ഒന്നിനും സാധിച്ചിരുന്നില്ല.
ആർത്തവ സമയങ്ങളിൽ മുറിയടച്ചു പുറം ലോകവുമായുള്ള സമ്പർക്കങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നുകൊണ്ടുളള ഒരു ജീവിതം.ഈ വിലക്കുകളെല്ലാം ഇന്നും എന്റെ കുടുംബവീട്ടിൽ തുടർന്നുപോകുന്നു. എന്റെ അമ്മ അടക്കമുള്ള ആളുകൾ ഇവ പാലിച്ചുപോകുന്നു എന്നതും യാഥാർത്ഥ്യമാണ്.
എല്ലാ മതങ്ങളിലും വ്യക്തമായ തോതിൽ ആർത്തവവിലക്കുകളുണ്ട്,അവ തുടർന്നു പോരുന്നുമുണ്ട്. എന്റെ ബാല്യകാലം മുതൽ ഞാൻ തുടർന്ന് പോരുന്ന , എന്റെ കുടുംബാംഗങ്ങൾ എന്നെ പഠിപ്പിച്ച മതമായ ഹിന്ദുമതത്തിലെ വിലക്കുകളാണ് എനിക്ക് കൂടുതലും അറിയാവുന്നത്. അതിൽത്തന്നെ ആർത്തവസമയങ്ങളിൽ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഏറെ അസഹനീയവും ക്രൂരവുമായിരുന്നു.
നാലുദിവസം പ്രത്യേക മുറിക്കകത്തുള്ള ഒറ്റയ്ക്കുള്ള ജീവിതം തന്നെ പേടിപ്പെടുത്തുന്നതായിരുന്നു. ഭക്ഷണത്തിനും , വെള്ളത്തിനും വസ്ത്രങ്ങൾക്കുമായി മറ്റുള്ളവരുടെ സമയവും സാവകാശവും കാത്തിരിക്കേണ്ടി വന്നിരുന്നു. വീടുകളിൽ നമ്മുടെ സ്വാതന്ത്ര്യത്തിനുസരിച്ച് ജീവിക്കാനോ, മുറികളിൽ കയറിയിറങ്ങുവാനോ, ഇഷ്ടമുള്ള സാധനങ്ങളെടുക്കാനോ ഒന്നിനും കഴിഞ്ഞിരുന്നില്ല. പുരുഷന്മാർ ഇരിക്കുന്നിടത്ത് പോകാൻ പാടില്ല,ഉമ്മറത്തിരിക്കാനോ ആ വഴി നടക്കാനോ, അടുക്കളയിൽ കയറിചെല്ലുവാനോ ഒന്നിനും അനുവാദമില്ലാതെ ഒരിടത്ത് ചടഞ്ഞുകൂടി കഴിയേണ്ടിവന്നിരുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ഇവയെല്ലാം എന്റെ മതത്തിൽ മാത്രമല്ല മറ്റുള്ള മതങ്ങളിലുമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇവയോടെല്ലാം പരോക്ഷമായിത്തന്നെ ഞാൻ പ്രതികരിച്ചിരുന്നു. എന്നാൽ അനുസരിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും അന്നെനിക്കുണ്ടായിരുന്നില്ല. കാരണം അത്രമേൽ കഠിനമായ, നിർബന്ധബുദ്ധിയോടെ ആചാരങ്ങളെ കൊണ്ടുനടക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു എന്റേത്. അതിപ്പോഴും അങ്ങനെത്തന്നെ നിലനിർത്തിപ്പോരുന്നുമുണ്ട്. വീടിനുള്ളിൽ പവിത്രമായി കരുതപ്പെടുന്ന യാതൊന്നിലും തൊടരുത് എന്നുള്ള കാര്യത്തിൽ അത്രമേൽ ജാഗ്രത എല്ലാവരും പുലർത്തിയിരുന്നു.
വിവാഹത്തിനു ശേഷമുള്ള അവസ്ഥയിലും ഇവ പ്രതിധ്വനിച്ചിരുന്നു. വിവാഹത്തിനു ശേഷം ആർത്തവസമയങ്ങളിൽ ഭർത്താവിന്റെ ഒപ്പം ഒരുമിച്ച് കിടക്കുവാൻ പാടില്ലെന്ന് ചെറിയ കുട്ടി ആയിരിക്കുമ്പോൾത്തന്നെ പറഞ്ഞുപഠിപ്പിച്ചിരുന്നു. അതിന് മുതിർന്നവർ കണ്ടെത്തിയ കാര്യം ആർത്തവസമയങ്ങളിൽ ഭർത്താവിനൊപ്പം കിടന്നാൽ ഭർത്താവിന്റെ ആയുസ്സ് കുറയുമെന്നുള്ളതാണ്. അത് ഭയന്ന് ഒപ്പം കിടക്കുവാൻ അനുവദിക്കുകയോ തയാറാകുകയോ ചെയ്തില്ല. പക്ഷേ ഇതിൽ വിശ്വാസമില്ലാത്ത ആളുകൾ കൂടെക്കിടക്കുന്നുമുണ്ട്, എന്നാൽ അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നുത്തന്നെ സംഭവിക്കുന്നില്ല. ഇവയെല്ലാം വിശ്വാസത്തിന്റെ ഭാഗമായി ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. അവ കഠിനമായിത്തന്നെ പാലിക്കുവാൻ മുതിർന്നവർ നിഷ്കർഷിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ ചെറുതായിരിക്കുമ്പോൾ മുതൽ ജീവിതത്തിൽ ഉണ്ടായ പല അനുഭവങ്ങളും, മതങ്ങൾ വിലക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ധാരാളം ചോദ്യങ്ങൾ എന്നിൽ സൃഷ്ടിച്ചിരുന്നു. അത്തരത്തിൽ ആ ചോദ്യങ്ങൾ നിരന്തരം എന്നെ ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ശബരിമല യുവതി പ്രവേശന വിധി വരുന്നതും ചർച്ചയാകുന്നതും.
ശബരിമല കയറുന്നതുവരെ ഒരാളോടും, ശബരിമലയിലേക്കാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. കാരണം അങ്ങനെ യാത്ര പറഞ്ഞിറങ്ങുവാൻ എനിക്ക് സാധിക്കില്ല. ശബരിമലയിലേക്കാണ് എന്നറിഞ്ഞാൽ ഒരിക്കലും എന്റെ കുടുംബാംഗങ്ങൾ എന്നെ വിടില്ല. അത്രയ്ക്ക് യാഥാസ്ഥിതിക കുടുംബമാണ് എന്റേത്. ഒന്നുരണ്ടു മാസമായി നിരന്തരം സ്ത്രീകൾ സമരം ചെയ്യുന്നിടത്തേക്കാണ് എന്നു പറഞ്ഞാലൊന്നും എന്റെ വീട്ടുകാർ വിടില്ല. ആരെയും ഇവയൊന്നും ഞാൻ അറിയിച്ചിരുന്നില്ല. എന്റെ വീട്ടുകാരെയോ,സഹപ്രവർത്തകരെയോ ,സുഹൃത്തുകളെയോ ഒന്നും ഞാൻ അറിയിച്ചിരുന്നില്ല.
പക്ഷെ സെപ്റ്റംബർ 28-ന് ഇത്തരത്തിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി വരുന്നു, അതുമായി ബന്ധപ്പെട്ട് ധാരാളം സ്ത്രീകൾ സമരങ്ങളായി മുന്നിട്ടറിങ്ങുന്നു. ശബരിമല കയറുവാനുള്ള ശ്രമങ്ങൾ നടത്തുന്നു. എന്നാൽ അവരെയെല്ലാം തന്നെ ക്രൂരമായ പ്രാകൃത നടപടികളാൽ ഒരു കൂട്ടം ജനങ്ങൾ ആട്ടിയോടിക്കുന്നു.
ഒരു നിവൃർത്തിയുമില്ലാതെ അവരെല്ലാം മടങ്ങിപോകുന്നു. ഇത്തരത്തിലൊരു സ്ഥിതിവിശേഷം വന്നപ്പോൾ എനിക്കുമൊന്നു ശ്രമിക്കണമെന്ന തോന്നൽ ഉണ്ടായി.അത്പോലെ തന്നെ ഈ ബിജെപിക്കാരുടെ രാഷ്ട്രീയ അജണ്ട പൊളിച്ചെഴുതണം.അതിന് എനിക്ക് ചെയ്യാൻ സാധിക്കുന്നത് എന്താണ് എന്നുള്ളതാണ് ഞാൻ ആലോചിച്ചത് അതനുസരിച്ചാണ് ഞാൻ യാത്ര തിരിച്ചത്.
അതിന്റെ ഭാഗമായി വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നു. അപമാനങ്ങൾ ഏൽക്കേണ്ടിവന്നു,കളിയാക്കലുകളും അസഭ്യവർഷങ്ങളും സഹിച്ചു. ഭയത്തിന്റെ നാളുകളിലൂടെ കടന്നു പോകേണ്ടിവന്നു. എല്ലാത്തിനുമൊടുവിലാണ് ശബരിമലയിൽ എത്തുവാനും ദർശനം നടത്തുവാനും ആഗ്രഹപൂർത്തികരണത്തിൽ മടങ്ങുവാനും സാധിച്ചത്.
ജീവിതത്തിന്റെ വിവിധ അവസ്ഥാന്തരങ്ങളിൽ ഉണ്ടായ ഒരുപാട് അനുഭവങ്ങൾ തന്നെയാണ് ശബരിമല യുവതി പ്രവേശനത്തിലേക്ക് എന്നെ നയിച്ചതും, അവിടെ കയറുവാൻ സഹായിച്ചതും. മനസിൽ കോറിയിട്ട നിശ്ചയദാർഡ്യo തന്നെയാണ് എന്നെ മുന്നോട്ടു നയിച്ചത്.
പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹം, എല്ലാ അന്ധമായ വിശ്വാസങ്ങളും അതുപോലെ അനുകൂലിക്കാത്ത ഒരുപറ്റം ആളുകളുടെ പക്ഷത്തു തന്നെയാണ് ഞാനും. ശ്രമിച്ച ആളുകൾക്കൊന്നും കയറുവാൻ കഴിയാതിരുന്ന, എന്നാൽ സാധിക്കുമായിരുന്ന സ്ത്രീകളൊക്കെയും അതിനു ശ്രമിക്കുവാൻ തയാറാകാതിരുന്നതുമായ സമയത്തു, അല്ലെങ്കിൽ നിരന്തരമായി സ്ത്രീകളെ ആട്ടിയോടിച്ചിരുന്ന സന്ദർഭങ്ങളിൽ മനസ്സിൽ തോന്നിയ ചിന്ത തന്നെയാണ് മലചവിട്ടുവാൻ ശക്തി നൽകിയത്. എനിക്ക് മുൻപേ മറ്റൊരു സ്ത്രീ മല ചവിട്ടിയിരുന്നെങ്കിൽ, സംഘപരിവാറിന്റെ ശക്തികൾ അവരെ തടഞ്ഞിരുന്നില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ അതിന് ശ്രമിക്കുമായിരുന്നില്ല.
ക്ഷേത്ര ദർശനം തടയുക എന്നതിലുപരി സ്ത്രീകൾക്കെതിരായുള്ള, ആണ്‌മേൽക്കോയ്മ ഉറപ്പിക്കാനുള്ള ഒരു സമരമുറ തന്നെയായിരുന്നു പമ്പാ പരിസരങ്ങളിൽ അരങ്ങേറിയത്. അതിനു പിന്നിലെ രാഷ്ട്രീയ കുതന്ത്രങ്ങളും, അധികാര ചിന്തയുമെല്ലാം മനസിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ സ്ത്രീ വിരുദ്ധത നിറഞ്ഞ നടപടികൾക്ക് എതിരെയുള്ള സമരമായിരുന്നു എന്റെയും.
മാറ്റങ്ങൾ എല്ലായിടത്തും അനിവാര്യമാണ്. കാലങ്ങൾക്കാനുസരിച്ചു നാം പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. പക്ഷെ അതിലെ പ്രസക്തമായ ചോദ്യം മാറ്റങ്ങൾ വരുത്തേണ്ടത് ആരാണെന്നുള്ളതാണ്. ഈ മാറ്റങ്ങൾ വരുത്തേണ്ടവർ അതിന് മുന്നിട്ടിറങ്ങുന്നില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ദുരന്താവസ്ഥ.
മാറ്റങ്ങൾ അനിവാര്യമാണെന്ന ബോധ്യമുള്ള, സ്ത്രീ പ്രശ്നങ്ങൾ ഉണ്ടെന്നും, അവ ഏതൊക്കെയാണെന്നും, അവയിൽ മാറ്റങ്ങൾ ഉണ്ടാകണമെന്നുമുള്ള ചിന്തയുള്ള ആളുകൾ മുന്നോട്ടുവരേണ്ടതുണ്ട്. അവ ബോധപൂർവം ചിന്തിച്ചു മനസിലാക്കി മാറ്റങ്ങൾ കൊണ്ടുവരേണ്ട യുവതലമുറ ഭയന്നു നിൽക്കുന്ന സാഹചര്യമുണ്ട്.
എന്നാൽ പല കോണുകളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുമുണ്ട്. പണ്ടത്തെ വീടുകളിൽ തുടർന്ന് പൊയ്ക്കൊണ്ടിരുന്ന ആർത്തവ വിലക്കുകളിൽ പലതും ഇന്ന് പല വീടുകളിലും അപ്രത്യക്ഷമായിട്ടുണ്ട് എന്നുള്ളതും വസ്തുതയാണ്.
അതിൽത്തന്നെ അണുകുടുംബങ്ങളുടെ സ്വാധീനം വലുതുമാണ്. ഇത്തരം അണുകുടുംബങ്ങളിൽ ഭാര്യയെ ആർത്തവ സമയങ്ങളിൽ മാറ്റി നിർത്തേണ്ടിവന്നാൽ വീട്ടു ജോലികൾ ചെയ്യുവാൻ ആളില്ലാതാവുകയും അത് ആ കുടുംബത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്യും എന്നുള്ളതിനാൽ ആചാരങ്ങളിൽ മാറ്റങ്ങളുണ്ടാവാൻ തുടങ്ങി. പക്ഷെ ഇനിയും അറിയപ്പെടാതെ പോകുന്ന പ്രശ്നങ്ങൾ ഉണ്ട്, അവ മാറേണ്ടതുണ്ട്. കനക ദുർഗ്ഗ മുന്നോട്ട് തന്നെയാണ്
https://www.facebook.com/Malayalivartha