കേരളത്തിന് മാറിനിൽക്കാനാകില്ല; പൗരത്വ നിയമ ഭേദഗതി കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് ഗവര്‍ണര്‍
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. കേരളത്തിലും പ്രതിഷേധത്തിന്റെ അലയൊലികൾ ശക്തമായി തന്നെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഒരു കാരണവശാലും ബില് നടപ്പിലാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതി കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. ഭരണഘടന അനുസരിച്ച് കേന്ദ്രനിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന ശക്തമായ നിലപാട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പൗരത്വം ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യം വച്ചുളളതല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഇന്നലെ തൃശൂരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത്. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്‍മാരും അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കേണ്ട. നിയമത്തിന്റെ ബലം വെച്ച് എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല എന്നുമാത്രമേ പറയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷിചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച സമരത്തിന് ഒരുങ്ങുകയാണ്.പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് എന്ന രീതിയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് കക്ഷി ചേരാനും തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് യോജിച്ചുള്ള പ്രക്ഷോഭത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എല്ലാ കക്ഷി നേതാക്കളും പ്രക്ഷോഭത്തില്‍ പങ്കുചേരും.
പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതു ഭരണഘടനാ തത്വമാണ്. ആ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിൻറെ നയം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയവും ഇതാണ്. മതാടിസ്ഥാനത്തിലുള്ള രാജ്യമായി വിഭജിക്കുക എന്ന ആർഎസ്എസ് നേതാക്കളുടെ മോഹമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിൻറെ ഭാഗമാണിത്. ഭരണഘടനയുടെ അടിത്തറതന്നെ മതേതരത്വമാണെന്നു സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണ്. നിയമത്തിലൂടെ കേന്ദ്രം സൃഷ്ടിക്കുന്നത് മതത്തിൻറെ പേരിലുള്ള വേർതിരിവാണ്. ഇന്ത്യാവിഭജനം നടന്നപ്പോൾ ഞങ്ങൾക്ക് പാകിസ്ഥാനല്ല വേണ്ടത്, മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് താമസിക്കാൻ താൽപര്യമെന്നു പറഞ്ഞുവന്ന മുസ്ലീംകളുള്ള നാടാണിത്. മതനിരപേക്ഷതയാണ് രാജ്യത്തിൻറെ ഔന്നത്യം. അതു വിട്ട് മതരാഷ്ട്രമായ പാകിസ്ഥാനോട് നമ്മളെ ഉപമിക്കുകയാണ്. അവിടെ നടക്കുന്നതുപോലെ ഇവിടെയും നടക്കണം എന്നു ശഠിക്കുന്ന പ്രാകൃത രാഷ്ട്രീയമാണ് ആർഎസ്എസിന്റേത്. വ്യത്യസ്ത ജാതി മതത്തിൽപ്പെട്ടവർ ഐക്യത്തോടെയാണ് ഇന്ത്യയിൽ കഴിയുന്നത്. അതാണ് നമുക്കുള്ള സാര്‍വദേശീയ ഖ്യാതി. അതു തകർക്കാനും കലാപകലുഷിതമായ രാജ്യങ്ങളുടെ ദുർഗതിയിലേക്ക് ഇന്ത്യയെ നയിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്ന നിയമമാണിതെന്നുമായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha