കൊച്ചി നഗരത്തിൽ വ്യാജ സിഗരറ്റ് പിടിയിൽ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്പിടിച്ചെടുത്തത് അൻപതിനായിരത്തിലധികം വ്യാജ പാക്കറ്റുകൾ
കൊച്ചി നഗരത്തിൽ നിന്നും വ്യാജ സിഗരറ്റ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു സിഗരറ്റ് വേട്ട. അനധികൃതമായി സൂക്ഷിച്ചിരുന്ന അൻപതിനായിരത്തിലധികം വ്യാജ സിഗരറ്റ് പാക്കറ്റുകളാണ് എക്സൈസ് സംഘം പിടികൂടിയത്. കൊച്ചി നഗരത്തിൽ വിദേശ സാധനങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജ സിഗരറ്റ് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ആണ് മറൈൻ ഡ്രൈവിന് സമീപത്തെ ഒരു കടയിൽ നിന്നും വ്യാജ സിഗരറ്റുകൾ പിടികൂടിയത്.
കടയുടമയെ ചോദ്യം ചെയ്തപ്പോൾ തേവര ജംഗ്ഷനിലുള്ള മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നും വ്യാജ സിഗരറ്റ് ലഭിക്കുന്ന വിവരം എക്‌സൈസിന് ലഭിച്ചു. തുടർന്ന് എക്സൈസ് സംഘം തേവര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂ ബോംബെ ബോംബെ സ്റ്റോർ എന്ന കടയിൽ നടത്തിയ പരിശോധനയിൽ അൻപതിനായിരത്തിലധികം വ്യാജ സിഗരറ്റ് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശി അയൂബാണ് കടയുടമ. തുടർന്ന് ഇവരുടെ ഗോഡൗണിലും വീടുകളിലും നടത്തിയ റെയ്‍ഡില്‍ സിഗരറ്റ് പേപ്പർ, ഹുക്കയിലു മറ്റും ഉപയോഗിക്കുന്ന വിവിധ തരം പുകയില, പുകയിലയിൽ ചേർക്കുന്നതിനുള്ള സുഗന്ധ ദ്രവ്യങ്ങൾ എന്നിവയും കണ്ടെത്തി. സാധാരണ സിഗരറ്റിനെക്കാൾ നിക്കോട്ടിന്‍റെ അളവ് വ്യാജ സിഗരറ്റുകളിൽ വളരെ കൂടുതലാണ്. കടയുടമയിൽ നിന്ന് പിഴ ഈടാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha