മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്
വിമാനത്താവളത്തിൽ സ്ഫോടക വസ്തു വെച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ അയക്കാൻ കോടതി ഉത്തരവിട്ടു. മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ വച്ച സംഭവത്തില്‍ പിടിയിലായ പ്രതി ആദിത്യറാവുവിനെ ആണ് 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടയച്ചത്. മംഗളുരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉത്തരവിട്ടത്. രാവിലെ ഏഴരയ്ക്ക് ആദിത്യറാവു ബംഗളൂരു ഐജി ഓഫീസിലെത്തി താനാണ് വിമാനതാവളത്തിൽ ബോംബ് വച്ചതെന്ന് അറിയിക്കുകയായിരുന്നു. ബംഗളുരു വിമാനത്താവളത്തിൽ ആദിത്യ റാവു ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല, ഇതിന്റെ ദേഷ്യത്തിലായിരുന്നു വിമാനത്താവളത്തിൽ ബോംബ് വെക്കാൻ തീരുമാനിച്ചതെന്നാണ് പോലീസ് നിഗമനം. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തു നിര്‍മ്മിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല. വേറെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ട് എന്നതിനും മതിയായ തെളിവുകളില്ല. വ്യാജരേഖകൾ ചമച്ച് നേരത്തെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഇയാള്‍ ജോലി നേടിയിരുന്നു. എന്നാൽ പിടിക്കപ്പെട്ടതോടെ ജോലിയിൽ നിന്ന് ഇയാളെ പുറത്താക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. ആദിത്യക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha