സരിതയുടെ തട്ടിപ്പ് കമ്പനിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമർശം:ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കാൻ കോടതി ഉത്തരവ്; വി എസ്സിന്റെ ഹർജി അനുവദിച്ചു കൊണ്ടാണ് കോ ടതി ഉത്തരവ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനെതിരെ നൽകിയ മാന നഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവായി സ്വീകരിക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു.
റിട്ട് ഹർജികളും അതിൻ മേലുള്ള ഹൈക്കോടതി ഉത്തരവും തെളിവിൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി. എസ് സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. വി.എസിന്റെ രേഖകൾ തെളിവിൽ സ്വീകരിച്ച് ഉമ്മൻ ചാണ്ടിയുടെ സാക്ഷി വിസ്താരം പൂർത്തിയാക്കി കമ്മീഷൻ റിപ്പോർട്ട് 25 ന് ഹാജരാക്കാൻ സബ് ജഡ്ജി ടി.കെ. സുരേഷ് അഡ്വക്കേറ്റ് കമ്മീഷനോട് ഉത്തരവിട്ടു.
വിചാരണക്കോടതിയായ പ്രിൻസിപ്പൽ സബ്ബ് കോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ച് വി.എസ് ഹർജി സമർപ്പിച്ചത്.അഡ്വക്കേറ്റ് കമ്മീഷൻ മുഖേന നടത്തുന്ന ഉമ്മൻ ചാണ്ടിയുടെ സാക്ഷി വിസ്താരത്തിൽ ഈ രേഖകൾ പ്രതിഭാഗം തെളിവായി അക്കമിട്ട് തെളിവിൽ സ്വീകരിക്കാൻ കമ്മീഷന് നിർദേശം കൊടുക്കണമെന്നാണ് വി എസിന്റെ ആവശ്യം. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കമ്മീഷൻ നടത്തിയ പ്രതികൂല പരാമർശങ്ങളിൽ ചിലത് മാത്രമേ ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളുവെന്നും നിർണ്ണായക നിരീക്ഷണങ്ങളും ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ കണ്ടെത്തലുകളും ഇപ്പോഴും ഉമ്മൻ ചാണ്ടിക്കെതിരെ നിലനിൽക്കുന്നതായി വി.എസ് കോടതിയിൽ വാദിച്ചു.
സോളാർ കമ്മീഷന്റെ പ്രതികൂല പരാമർശങ്ങളിൽ നിന്നും കണ്ടെത്തലുകളിൽ നിന്നും ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയിട്ടില്ല.
കേസിൽ നേരത്തേ സ്പെഷ്യൽ അഭ്യന്തര സെക്രട്ടറി രാജശേഖരൻ നായരെ വിസ്തരിച്ചിരുന്നു. സോളാർ കമ്മീഷനെ സംബന്ധിച്ചുള്ള ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സോളാർ അഴിമതി നടന്നുവെന്ന് സാക്ഷി പറഞ്ഞു. അന്നത്തെ ഭരണത്തലവന് എതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞിരുന്നു.
ടീം സോളാർ കമ്പനി ഉമ്മൻ ചാണ്ടിയുടേതാണെന്നും തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്നും വി എസ് അച്ചുതാനന്ദൻ ചാനലിൽ പറഞ്ഞത് തനിക്ക് അപകീർത്തികരമാണെന്ന് ആരോപിച്ച് മാനനഷ്ട കേസ് നൽകുകയായിരുന്നു ഉമ്മൻചാണ്ടി . തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിലാണ് നഷ്ടപരിഹാരത്തിനായുള്ള സിവിൽ കേസ് വിചാരണ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha