2016 ൽ കോൺഗ്രസിന് സംഭവിച്ചത് 2021 ൽ ഇടതിന് സംഭവിക്കും; ഇടതും വലതും തോളിലേറുമ്പോൾ ഹിന്ദുക്കൾ അകലുമെന്ന് ബി ജെ പിക്ക് പ്രതീക്ഷ; പൗരത്വ ബില്ലിനെതിരെ ഇടതു വലതു പക്ഷങ്ങൾ നടത്തുന്ന സമരങ്ങൾ ബി ജെ പിക്ക് ഗുണകരമാകുമെന്ന് കേന്ദ്രം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായി സൂചന
പൗരത്വ ബില്ലിനെതിരെ ഇടതു വലതു പക്ഷങ്ങൾ നടത്തുന്ന സമരങ്ങൾ ബി ജെ പിക്ക് ഗുണകരമാകുമെന്ന് കേന്ദ്രം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായി സൂചന. അടുത്ത തെരഞ്ഞടുപ്പിൽ ഇടതുപക്ഷത്തെ ഹിന്ദുക്കൾ ഇല്ലാതാക്കുമെന്ന് അവർ വിശ്വസിക്കുന്നത്. 2016 ൽ കോൺഗ്രസിന് സംഭവിച്ചത് 2021 ൽ ഇടതിന് സംഭവിക്കും.
ബില്ലിനെതിരായി ഇടതുപാർട്ടികൾ നടത്തുന്ന തുടർ സമരങ്ങൾ ഹിന്ദുക്കളെ ഇടതുപക്ഷത്തിൽ നിന്നും അകറ്റുമെന്നാണ് റിപ്പോർട്ടുകൾ. ചില തീവ്ര മത സംഘടനകളുമായി ചേർന്ന് സി പി എമ്മും ഇടതുപക്ഷവും നടത്തുന്ന പ്രക്ഷോഭം ഇടതു പാർട്ടികളിൽ നിന്നും വലിയൊരു വിഭാഗം ഹിന്ദുക്കളെ അകറ്റുമെന്നും കേന്ദ്ര സർക്കാരിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ ബി ജെ പി വലിയ ജോലിയൊന്നും ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം എന്നറിയുന്നു. എന്നാൽ ദുർബലമായ സംഘടനാ സംവിധാനമാണ് കേരളത്തിലെ ബിജെപിയെ കുരുക്കുന്നത്.
ശബരിമല വിഷയം കോൺഗ്രസിനാണ് ഗുണം ചെയ്തതെങ്കിൽ പൗരത്വനിയമം കോൺഗ്രസിന് ഗുണകരമാകില്ലെന്ന് ബിജെപി കരുതുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. ബിജെപിയെ പോലെ പ്രത്യക്ഷ സമരത്തിനും കോൺഗ്രസ് തയ്യാറായി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ എൻ എസ് എസിനെ പോലുള്ള സംഘടനകളെ ഒപ്പം കൂട്ടാനായതും കോൺഗ്രസിന്റെ മൈലേജ് ഉയർത്തി. അതാണ് പാർലെമെന്റിൽ ലഭിച്ച തിളക്കമാർന്ന വിജയത്തിന്റെ അടിസ്ഥാനം. ശബരിമലയിൽ നഷ്ടം സംഭവിച്ചത് ബിജെപിക്ക് മാത്രമാണ്. മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ടു പോയി എന്നതായി അവരുടെ അവസ്ഥ.
പൗരത്വ ബിൽ വിഷയം ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനുള്ള സി പി എമ്മിന്റെ തന്ത്രം മാത്രമാണെന്ന് ബിജെപി വിശ്വസിക്കുന്നു. തീവ്രനിലപാടുള്ള മത ന്യൂനപക്ഷ സംഘടനകൾ സി പി എമ്മിന്റെ പോക്കറ്റിലാണ്. അവർ ചെയ്യുന്ന കൊള്ളരുതായ്മകൾ കേരള സർക്കാർ അനുവദിച്ച് കൊടുക്കുന്നു എന്നാണ് ആക്ഷേപം. ഇത്തരം സംഘടനകൾക്ക് അവരുടെ സഹോദരങ്ങളെ രക്ഷിക്കാൻ താത്പര്യമില്ല. പകരം സ്വാർത്ഥ ലക്ഷ്യങ്ങൾ ഊട്ടിയുറപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഇക്കാര്യം ആരും മനസിലാക്കുന്നില്ലെനാണ് ബിജെപിയുടെ ഉയർന്ന നേതാക്കൾ പറയുന്നത്. വൈകാതെ ഇതെല്ലാം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. അതെന്തായാലും ഹിന്ദുക്കളെ തങ്ങളിലേക്ക് അടുപ്പിക്കാൻ ഇത് ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു.
പൗരത്വബിൽ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങളോട് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് യോജിപ്പില്ല. നിയമത്തിന്റെ അപകടവശം കോൺഗ്രസിന് നന്നായറിയാം. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെ പോലുള്ളവർ ഇക്കാര്യത്തിൽ എടുത്തുചാടാത്തത് ഇതു കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ പിണറായി അധികാരത്തിൽ എത്തിയത് ഹിന്ദുവോട്ടുകൾ കൂട്ടത്തോടെ കിട്ടിയതുകൊണ്ടാണ്. കോൺഗ്രസ് നേതാക്കൾ ന്യൂനപക്ഷങ്ങളെ അകറ്റിയത് കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ തുടർഭരണം ഇല്ലാതാക്കിയത്. ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുമ്പോൾ ഭൂരിപക്ഷങ്ങൾ അകലും എന്ന യാഥാർത്ഥ്യം കോൺഗ്രസിലെ ചില നേതാക്കൾ മനസിലാക്കിയിട്ടുണ്ട്. മുല്ലപ്പള്ളിയാണ് ഇക്കാര്യം ആദ്യം തിരിച്ചറിഞ്ഞത്. ലീഗിനെ വിശ്വാസത്തിലെടുക്കാൻ മാത്രമാണ് ചെന്നിത്തല ഇടതുപക്ഷത്തിനൊപ്പം സമരത്തിന് ഇറങ്ങിയത്. ലീഗ് മാത്രമാണ് അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നത്. കോൺഗ്രസിന് ഗുണം കിട്ടിയതേയില്ല.
കേന്ദ്ര സർക്കാർ ഇടതു-വലത് ന്യൂനപക്ഷ പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അത് രണ്ട് പാർട്ടികളുടെയും അടിവേരിളക്കുമെന്ന് ബിജെപി കരുതുന്നു. എന്നാൽ ബി ജെ പിയുടെ നേത്യപാടവത്തിലെ ദുർബലതയാണ് അവരെ അലട്ടുന്ന വിഷയം. കേന്ദ്ര സർക്കാർ അതീവ രഹസ്യമായി സംസ്ഥാനത്തെ നീക്കങ്ങൾ വീക്ഷിക്കുകയാണ്. ചക്കകുഴയുന്നത്പോലെ കാര്യങ്ങൾ കുഴയട്ടെ എന്നാണ് ബി ജെ പിയുടെ അഭിപ്രായം.
https://www.facebook.com/Malayalivartha